അമേരിക്കയിലെ പ്രഥമ വനിത ആരെന്നതില്‍ തര്‍ക്കം; പരിഗണന കിട്ടുന്നത് ട്രംപിന്റെ മകള്‍ ഇവാന്‍കയ്‌ക്കെന്ന് ഭാര്യ മെലാനിയയുടെ പരിഭവം

അമേരിക്കയില്‍ ട്രംപിന്റെ വീട്ടിനകത്ത് പുതിയൊരു പ്രശ്‌നം ഉടലെടുത്തെന്ന് വാര്‍ത്ത. മറ്റൊന്നുമല്ല പ്രസിഡന്റിന്റെ ചെറുപ്പക്കാരിയായ ഭാര്യയും മകളും തമ്മില്‍ മൂപ്പിളമ തര്‍ക്കമാണെന്നാണ് വാര്‍ത്ത. പരിഗണന കിട്ടുന്നതിനെച്ചൊല്ലി ഭാര്യ മെലാനിയയും മകള്‍ ഇവാന്‍കയും തമ്മില്‍ അടിയായി. താനാണോ ഇവാന്‍കയാണോ അമേരിക്കയുടെ പ്രഥമവനിത എന്നാണ് ഇപ്പോള്‍ മെലാനിയയുടെ സംശയം. കാരണം എന്തിനും ഏതിനും ട്രംപ് കൂടെ കൊണ്ടുപോകുന്നത് മൂത്തമകളായ ഇവാന്‍കയെയാണ്. ഇതില്‍ മെലാനിയക്ക് കടുത്ത അമര്‍ഷമാണുള്ളത്. ഇതേത്തുടര്‍ന്നാണ് രണ്ടു സ്ത്രീകളും തമ്മില്‍ അടിപൊട്ടിയതെന്ന് സൂചനയുണ്ട്.

പ്രസിഡന്റിനെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഇരു സ്ത്രീകളും ഒരുമിച്ച് ഇടപഴകുന്നത് തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത രണ്ട് വ്യക്തികള്‍ പറയുന്നത്. എന്നാല്‍ ഇരു യുവതികളും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്നാണ് വൈറ്റ് ഹൗസ് വക്താവ് ആരോപണങ്ങളെ നിഷേധിച്ച് കൊണ്ട് വാദിക്കുന്നത്. എന്നാല്‍ ഇവാന്‍ക ഫസ്റ്റ് ലേഡിയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ മെലാനിയക്കുള്ള എതിര്‍പ്പ് നാള്‍ക്ക് നാള്‍ പെരുകി വരുന്നുവെന്നും വിവരങ്ങള്‍ നല്‍കിയ വ്യക്തികള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെലാനിയയുടെ സ്വകാര്യ ജീവിതത്തെ കേന്ദ്രമാക്കി പുറത്തിറങ്ങിയിരിക്കുന്ന വാനിറ്റി ഫെയര്‍ ആര്‍ട്ടിക്കിളിലാണ് ഇരു യുവതികളും തമ്മിലുള്ള ശീതസമരത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. ട്രംപ് പ്രസിഡന്റായി വാഷിങ്ടണ്‍ ഡിസിയിലേക്ക് പോയിട്ടും തന്റെ 11 വയസുകാരനായ മകന്‍ ബാരന്റെ സ്‌കൂള്‍ ഇയര്‍ പൂര്‍ത്തിയാക്കുന്നതിനായി മെലാനിയ ന്യൂയോര്‍ക്ക് സിറ്റിയില്‍ തുടരുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവാന്‍കയാകട്ടെ അച്ഛനൊപ്പം തന്റെ മൂന്ന് കുട്ടികളെയും ഭര്‍ത്താവ് ജാറെദ് കുഷ്‌നെറെയും കൂട്ടി 5.5 മില്യണ്‍ ഡോളര്‍ വിലയുള്ള കലോറാമ നൈബര്‍ഹുഡിലെ ആഡംബര സൗധത്തിലേക്ക് നീങ്ങുകയും ചെയ്തു.

ഹോളോകാസ്റ്റ് ഇരകള്‍ക്കായി അനുശോചനം രേഖപ്പെടുത്തുന്നതിനായി ട്രംപിനെ പ്രതിനിധീകരിച്ച് ഇവാന്‍ക അടുത്ത ആഴ്ച ജര്‍മനിയിലേക്ക് പോവുകയാണ്. ട്രംപിന്റെ കമ്പനിയുടെ നിര്‍ണായക സ്ഥാനത്തിരിക്കുന്നത് മുതല്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വരെ ചുക്കാന്‍ പിടിച്ചത് ഇവാന്‍കയായിരുന്നു. എന്നാല്‍ മെലാനിയയാവട്ടെ പ്രചാരണത്തില്‍ പേരിനു മാത്രമാണ് പങ്കെടുത്തത്. പ്രഥമവനിതയുടെ സ്ഥാനം നിര്‍വഹിക്കാനുള്ള അവസരങ്ങള്‍ ഇവാന്‍ക തട്ടിയെടുക്കുകയും ചെയ്തു. ട്രംപിനൊപ്പം ചൈനീസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും ഇവാന്‍ക മുന്നിലുണ്ടായിരുന്നു. പ്രഥമ വനിതയെന്ന സ്ഥാനം കൈവിട്ട് പോകുന്നുവെന്ന തോന്നലുണ്ടായതോടെയാണ് തന്റെ സ്ഥാനം തിരിച്ചെടുക്കാന്‍ മെലാനിയ അരയും തലയും മുറുക്കി ഇറങ്ങിയത്. ഇതിന്റെ ഭാഗമായി ഇപ്പോ സദാസമയവും മെലാനിയ ട്രംപിനെ ചുറ്റിപ്പറ്റി നില്‍ക്കുകയാണെന്നാണ് വൈറ്റഹൗസിലെ സംസാരം.

Top