മൊഫിയയുടെ ആത്മഹത്യ: ആലുവ റൂറൽ എസ്.പി ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം: പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു

കൊച്ചി: മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ ആലുവ റൂറൽ എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. എന്നാൽ ബാരിക്കേഡ് മറിച്ചിട്ട് പ്രവർത്തകർ മുന്നോട്ട് കുതിച്ചതോടെ ജലപീരങ്കി ഉപയോഗിച്ചു.

പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്നതോടെ പോലീസ് വീണ്ടും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഇതിനിടെ പോലീസിനുനേരെ കല്ലേറുമുണ്ടായി. മരണത്തിൽ ആരോപണ വിധേയനായ സി.ഐയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മാർച്ച്. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എംപി തുടങ്ങിയ നേതാക്കളും മാർച്ചിൽ അണിനിരന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച രാവിലെ മുതൽ ബെന്നി ബഹനാൻ എം.പി.യുടെയും അൻവർ സാദത്ത് എം.എൽ.എ.യുടെയും നേതൃത്വത്തിൽ ആലുവ പോലീസ് സ്റ്റേഷനിൽ യു.ഡി.എഫ്. പ്രവർത്തകർ കുത്തിയിരുന്നു. ഈ പ്രതിഷേധം തുടരുകയാണ്.

അതിനിടെ, മൊഫിയയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ചർച്ചയിൽ സി.ഐ. സി.എൽ. സുധീറിന് ഗുരുതര പിഴവുകൾ സംഭവിച്ചിട്ടില്ലെന്ന് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആലുവ ഡിവൈ.എസ്.പി. പി.കെ. ശിവൻകുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല. എന്നാൽ വിശദമായ അന്വേഷണ റിപ്പോർട്ട് എസ്.പി. കെ. കാർത്തിക് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

Top