അമ്മയും മകളും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതില്‍ അന്വേഷണം 16 കാരനായ മകനിലേക്ക്  

 

 

നോയ്ഡ: അമ്മയെയും 11 കാരി മകളെയും ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗ്രേറ്റര്‍ നോയിഡയിലാണ് ദാരുണമായ സംഭവമുണ്ടായത്. 42 കാരി അഞ്ജലി അഗര്‍വാള്‍ മകള്‍ കനിക എന്നിവരാണ് മരിച്ചത്.ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദ്ദനമേറ്റാണ് ഇരുവരുടെയും മരണം. ഭര്‍ത്താവ് അഗര്‍വാള്‍ ബിസിനസ് ആവശ്യവുമായി സൂററ്റില്‍ പോയപ്പോഴാണ് ക്രൂരമായ കൊലപാതകം നടന്നത്.  ചൊവ്വാഴ്ച ഇദ്ദേഹം ഭാര്യയെ പലകുറി വിളിച്ചെങ്കിലും ആരും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് അര്‍ദ്ധ സഹോദരന്‍ വിരാടിനെ ബന്ധപ്പെടുകയും ഫ്‌ളാറ്റിലെത്തി വിവരമന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.ഡിസംബര്‍ 3 നാണ് ഇദ്ദേഹം പോയത്. വിരാട് സ്ഥലത്തെത്തിയപ്പോള്‍ ഫ്‌ളാറ്റ് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. വിളിച്ചിട്ട് ആരും വാതില്‍ തുറന്നില്ല. ഇതേ തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സംഘം സംഭവസ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നു. എന്നാല്‍ അമ്മയെയും മകളെയും രക്തം വാര്‍ന്ന നിലയില്‍ കിടക്കയിലാണ് കണ്ടെത്തിയത്.   ഇവര്‍ക്കടുത്തായി രക്തക്കറയുള്ള ക്രിക്കറ്റ് ബാറ്റും കാണപ്പെട്ടു. അഗര്‍വാളിന്റെ മകന്‍ ഒളിവിലാണ്. ഇയാളിലേക്കാണ് സംശയം നീളുന്നത്. 16 കാരന്‍ ഇവരോടൊപ്പം വീട്ടിലുണ്ടായിരുന്നു. കൗമരക്കാരന്‍ വീട് വിട്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. മറ്റാരും വീട്ടിലേക്ക് വരികയോ പോവുകയോ ചെയ്തിട്ടില്ല. കുട്ടിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Top