തിരുവനന്തപുരത്ത് വീടിനുള്ളിൽ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

അമ്മയെയും മകനേയും വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട ചുണ്ടില്‍ വേങ്കിലിവിള ആര്യപ്പള്ളി വീട്ടില്‍ മേരി (70), മകന്‍ ജോണ്‍ (40) എന്നിവരെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.സാന്പത്തികബാധ്യതമൂലം ജീവനൊടുക്കിയതാകാമെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.ഇരുവരുടെയും മൃതദേഹങ്ങള്‍ വ്യത്യസ്ത മുറികളിലാണ് കാണപ്പെട്ടത്. മാതാവിന്‍റെ മൃതദേഹം കട്ടിലിലും മകന്‍റെ മൃതദേഹം സമീപത്തെ മുറിയിലെ തറയിലുമാണ് കണ്ടെത്തിയത്. പുലര്‍ച്ചെ സമീപവാസിയായ യുവാവ് പുറത്തിറങ്ങിയപ്പോള്‍ മേരിയുടെ വീടിന്‍റെ ജനാലയിലൂടെ തീകത്തുന്നതായി കണ്ടു. ഉടന്‍ സമീപത്തു താമസിക്കുന്ന വാര്‍ഡ് മെബറെ വിവരം അറിയിച്ചു. വാര്‍ഡ് ബര്‍ വിജയയാണ് പോലീസിനെയും മറ്റും അറിയിച്ചത്. വീടിന്‍റെ മുന്‍വശത്തെയും പുറകുവശത്തെയും കതകുകള്‍ പൂട്ടിയ നിലയിലായിരുന്നു. പോലീസെത്തിയാണ് തീയണച്ചത്. കട്ടിലില്‍ കിടന്ന മേരിയുടെ കാലുകള്‍ പ്ലാസ്റ്റിക് വയര്‍കൊണ്ട് ബന്ധിച്ചിരുന്നു. ജോണിന്‍റെ കാലുകള്‍ ബന്ധിപ്പിച്ച്‌ സമീപത്തെ മേശയില്‍ കെട്ടിയിരുന്നു. മകന്‍ കിടന്ന സ്ഥലത്തുനിന്ന് മാതാവ് കിടന്ന കട്ടില്‍ വരെ വസ്ത്രം വിതറിയശേഷം പെട്രോള്‍ ഒഴിച്ച നിലയിലാണ്. മകന്‍ ആദ്യം മാതാവിന്‍റെ ശരീരത്തിലും തുടര്‍ന്ന് തറയിലിട്ടിരുന്ന വസ്ത്രങ്ങളിലും പെട്രോള്‍ ഒഴിച്ചശേഷം മുറിയിലെത്തി മേശയില്‍ കാലുകള്‍ കെട്ടിയശേഷം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. തീപ്പെട്ടിയും പെട്രോളും മകന്‍ കിടന്ന സ്ഥലത്തുണ്ടായിരുന്നു. മകന്‍റെ ശരീരത്തില്‍ തീ ആളിപ്പടര്‍ന്നശേഷം തറയില്‍ വിതറിയ വസ്ത്രം വഴി കട്ടിലില്‍ കിടന്ന മാതാവിന്‍റെ ശരീരത്തിലും കത്തിപ്പിടിക്കുകയായിരുന്നു. ഇരുവരും മുറിയില്‍ നിന്ന് ഇറങ്ങിയോടാതിരിക്കാനാണ് കാലുകള്‍ ബന്ധിപ്പിച്ചതെന്നാണ് പോലീസിന്‍റെ നിഗമനം. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.വെള്ളറട എസ്‌ഐ വിജയകുമാറിന്‍റെയും സ്പെഷല്‍ ബ്രാഞ്ച് എസ്‌ഐ ഫ്രാന്‍സിസിന്‍റെയും നേതൃത്വത്തില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവസ്ഥലത്ത് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.പരേതനായ മുത്തുസ്വാമിയാണ് മേരിയുടെ ഭര്‍ത്താവ്.

Top