ബസില്‍ ഇനി കിളികള്‍ വിദ്യാര്‍ത്ഥികളെ വിളിച്ചുകയറ്റുന്ന കാലം വരും ! മുരളി തുമ്മാരക്കുടി എഴുതുന്നു

കുറഞ്ഞത് മുപ്പത് വര്‍ഷമായിട്ടെങ്കിലും കേരളത്തില്‍ നടക്കുന്ന ഒരു കലാപരിപാടിയാണ് പ്രൈവറ്റ് ബസ് തൊഴിലാളികള്‍ വിദ്യാര്‍ത്ഥികളോട് നടത്തുന്ന നീചവും വിവേചന പൂര്‍ണ്ണവുമായ പെരുമാറ്റം. സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരിക്കുന്നത് തൊട്ട് സ്റ്റാന്‍ഡില്‍ നിന്നും ബസ് വിടുന്നതിന് തൊട്ടു മുന്‍പ് വരെ കുട്ടികളെ ബസില്‍ കയറ്റാന്‍ അനുവദിക്കാതിരിക്കുന്നതു വരെയുള്ള കാര്യങ്ങള്‍.

ബസിനകത്ത് കയറിപ്പറ്റിയാല്‍ തന്നെ ഒഴിഞ്ഞുകിടക്കുന്ന സീറ്റില്‍ കുട്ടികളെ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, അവരോട് മോശമായി പെരുമാറുക ഒക്കെ എല്ലായിടത്തും പതിവാണ്. കുട്ടികള്‍ സ്‌കൂള്‍ യാത്രക്ക് പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന്റെ അടിസ്ഥാന കാരണം ലളിതമാണ്. വിദ്യാര്‍ത്ഥികളോട് ഫുള്‍ ടിക്കറ്റിന്റെ കാശ് വാങ്ങാന്‍ പറ്റാത്തതിനാല്‍ എങ്ങനെയെങ്കിലും അവരെ ബുദ്ധിമുട്ടിച്ച് അടുത്ത ബസില്‍ കയറാന്‍ പ്രേരിപ്പിക്കുക, അല്ലെങ്കില്‍ അവര്‍ സ്‌കൂള്‍ ബസിലോ ഓട്ടോയിലോ ഒക്കെ പോകുമ്പോള്‍ അത്രയും കൂടി ഫുള്‍ ടിക്കറ്റ് നല്‍കുന്നവരെ ബസില്‍ കയറ്റി ലാഭമുണ്ടാക്കുക. ഇതാണ് ഓരോ ബസുകാരുടെയും ചിന്ത.

വിദ്യാര്‍ത്ഥികളുടെ യാത്രക്ക് സൗജന്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് ലോകവ്യാപകമായ പരിപാടിയാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇവരുടെ യാത്ര പൂര്‍ണ്ണമായും സൗജന്യമാണ്. ഇതിന്റെ പ്രധാനകാരണം കുട്ടികള്‍ ഒരു മൊത്തം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തം ആണെന്ന ചിന്തയാണ്. അവര്‍ വിദ്യ അഭ്യസിച്ച് മിടുക്കരായി വന്നാല്‍ ഗുണമുണ്ടാകാന്‍ പോകുന്നത് അവരുടെ അച്ഛനമ്മമാര്‍ക്ക് മാത്രമല്ല, മൊത്തം സമൂഹത്തിനാണ്.

അതുകൊണ്ടാണ് കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം തൊട്ട് വിമാനക്കൂലിയില്‍ ഇളവ് വരെ നല്‍കുന്നത്. വളരെ ശരിയായ ചിന്താഗതിയാണ്.

എന്നാലിതൊന്നും നമ്മുടെ കിളിയോട് പറഞ്ഞിട്ട് കാര്യമില്ല. സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്വത്തിന്റെ ഭാരമൊന്നും ചുമക്കേണ്ട ആവശ്യം പുള്ളിക്കില്ല. പകരം ബസിന്റെ ഡെയിലി കളക്ഷന്‍ കൂട്ടുക, അതാണ് ലക്ഷ്യം. അവിടെയാണ് കിളിയുടെ കളക്ഷന്‍ ബാറ്റ കൂടുന്നത്.
വാസ്തവത്തില്‍ ഇതേ കിളികള്‍ തന്നെ കുട്ടികളെ വിളിച്ചു സ്വന്തം വാഹനത്തിലേക്ക് കയറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരാന്‍ ഒരു എളുപ്പ വഴിയുണ്ട്. അവരുടെ ഇന്‍സെന്റീവ് രീതി ഒന്ന് മാറ്റിയാല്‍ മതി. കൊച്ചിയില്‍ മെട്രോ വരുന്നതിന്റെ കൂട്ടത്തില്‍ കേരളത്തില്‍ എറണാകുളം ജില്ലയില്‍ ആദ്യം ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

ചെയ്യേണ്ടത് ഇതാണ്. കൊച്ചിയില്‍ പൊതുഗതാഗതം ഉപയോഗിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഒരു സ്മാര്‍ട്ട് കാര്‍ഡ് നല്‍കുക. നമ്മുടെ പൊതുഗതാഗതം, അത് സര്‍ക്കാര്‍ വക ആയാലും, പ്രൈവറ്റ്റ് ആയാലും, മെട്രോ ആയാലും, ബസ് ആയാലും ബോട്ട് ആയാലും അതിലെല്ലാം ഇത് ഉപയോഗിക്കാനുള്ള സംവിധാനവും ഉണ്ടാക്കുക. ഒരു വിദ്യാര്‍ത്ഥി ഒരു പ്രാവശ്യം ഒരു വാഹനത്തില്‍ കയറിയാല്‍ ഫുള്‍ ടിക്കറ്റിന്റെ കാശില്‍ കുട്ടികള്‍ ഇപ്പോള്‍ കൊടുക്കുന്ന പണം കുറച്ച് ബാക്കിയുള്ള തുക മാസാവസാനം സര്‍ക്കാര്‍ ആ വാഹനത്തിന്റെ ഉടമക്ക് (ബസ് മുതലാളി, കൊച്ചി മെട്രോ, കെ എസ് ആര്‍ ടി സി) കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കുക. ഇതൊക്കെ സാങ്കേതികമായി വളരെ നിസ്സാരമായ കാര്യമാണ്.

ഇതിനുള്ള പണം സര്‍ക്കാരിന് എവിടെ നിന്ന് കിട്ടും എന്നതായിരിക്കും നിങ്ങളുടെ ചോദ്യം. സ്വകാര്യ വാഹനങ്ങളുടെ (കാറും ബൈക്കും ഒക്കെ) റോഡ് ടാക്സിനും വേണമെങ്കില്‍ പെട്രോളിന് തന്നെ ഒരു സ്റ്റുഡന്റ് സര്‍ചാര്‍ജ്ജ് വക്കുക. ഓരോ മാസവും കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്ന ജില്ലയാണ് എറണാകുളം. കൊച്ചി മെട്രോ ഒക്കെ വിജയമാകണമെങ്കില്‍ ഈ സ്വകാര്യവാഹനങ്ങള്‍ ‘സ്റ്റാറ്റസ് സിംബല്‍’ ആകുന്നത് മാറിയേ പറ്റൂ.

ഇപ്പോള്‍ വാഹനങ്ങളുള്ളവര്‍ തന്നെ അത്തിന്റെ ഉപയോഗം കുറച്ച് ശീലിക്കട്ടെ.ഇങ്ങനെ ഒരു സംവിധാനം നടപ്പിലായിക്കഴിഞ്ഞാല്‍ പരമാവധി കുട്ടികളെ സ്വന്തം ബസില്‍ കയറ്റാന്‍ ബസുകാര്‍ തമ്മില്‍ മത്സരിക്കും. ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇനി ന്യൂ ജെന്‍ പെയിന്റ് ഒക്കെയടിച്ച് കുട്ടപ്പനാകും. പ്രൈവറ്റിലെ കിളികള്‍ കുട്ടികളുടെ പുറകേ നടന്ന് ‘മോനെ ഈ ബസില്‍ പോകാം, പ്ളീസ്’ എന്ന് കെഞ്ചുന്ന കാലം വരും.
എനിക്കതു കണ്ടിട്ട് ജീവിച്ചാലും മതി…
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളി തുമ്മാരുകുടി)

Top