ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു കേരളത്തെ ഒന്നാകെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്നത്. കേഡല്‍ ജിന്‍സണ്‍ രാജ എന്നയാള്‍ അമ്മ ഡോ. ജീന്‍ പത്മ, ഭര്‍ത്താവ് രാജ തങ്കം, മകള്‍ കരോലിന്‍, അമ്മയുടെ സഹോദരി ലളിത എന്നിവരെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലും ആയിരുന്നു.

ആ കൂട്ടക്കൊലപാതകത്തിന് ശേഷം നന്തന്‍കോട്ടെ വലിയ വീട് പോലീസ് സീല്‍ ചെയ്ത് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ വീട്ടിലെ താമസക്കാര്‍ മുഴുവനും കൊല്ലപ്പെട്ടു. പ്രതി കേഡല്‍ തടവിലുമാണ്.

ആള്‍ത്താമസം ഉള്ളപ്പോള്‍ തന്നെ പ്രേതഭവനം പോലുള്ള ഈ വീട്ടിന്‍റെ പരിസരത്ത് പകല്‍ സമയത്ത് പോലും ആളുകള്‍ വരാന്‍ ഭയന്നിരുന്നു. വല്ലപ്പോഴും ബന്ധുക്കളാണ് വീടിന്‍റെ പരിസരം വന്ന് നോക്കാറുള്ളത്.
അങ്ങനെ നോക്കാനെത്തിയപ്പോഴാണ് ചിലര്‍ വീടിന്‍റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചു. മ്യൂസിയം പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
അകത്ത് കയറിയപ്പോള്‍ കണ്ട കാഴ്ച വീടിനകമാകെ അലങ്കോലമായി കിടക്കുന്നതാണ്. അലമാരക്കുള്ളിലുള്ള സാധനങ്ങളെല്ലാം വലിച്ച് പുറത്തേക്ക് ഇട്ടിരിക്കുന്നു. എല്ലാ മുറികളിലും ആള്‍ കയറിയ ലക്ഷണമുണ്ട്.
വീടിന്‍റെ മുകളിലത്തെ നിലയിലായിരുന്നു കൊലപാതകങ്ങള്‍ നടന്നത്. മൃതദേഹം കിടന്നിരുന്ന രണ്ട് മുറികളിലൊഴികെ മറ്റെല്ലാ മുറികളിലും ആള്‍ കയറിയിട്ടുണ്ട് എന്നാണ് പോലീസ് മനസ്സിലാക്കിയിരിക്കുന്നത്.
പ്രേതഭവനത്തില്‍ നടന്നത് മോഷണശ്രമം ആണെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ സാധനങ്ങള്‍ എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ആളിന്‍റെ വിരലടയാളം വീട്ടില്‍ നിന്നും ലഭിച്ചിട്ടുണ്ട്.


