ചൊവ്വാ പഠനത്തിനായി നാസ: ചൊവ്വയിലേക്കുള്ള ചരക്കു വാഹനം: നാസ വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ തേടുന്നു

വാഷിംങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസ ചൊവ്വയില്‍ ചരക്കിറക്കാനുള്ള വാഹന നിര്‍മാണത്തിനായി സ്‌കൂള്‍, കോളേജ്  വിദ്യാര്‍ത്ഥികളുടെ പുത്തന്‍ ആശയയങ്ങള്‍ ക്ഷണിച്ചു. ചൊവ്വാ പഠനത്തിനായി ഭാരക്കൂടുതലുള്ള ഗവേഷണ സാമഗ്രികള്‍ അവിടെ എത്തിക്കുന്നതിനായാണ് പുതിയ ചരക്കുവാഹനം നിര്‍മിക്കുന്നത്. 22 ടണ്‍ വരെ വഹിക്കാവുന്ന ഹൈപര്‍സോണിക് എയ്‌റോ ഡൈനാമിക് ഡിസ്‌ലേറ്റര്‍ സാങ്കേതികവിദ്യ (എച്ച്‌ഐഎഡി) സംവിധാനം ഉപയോഗിച്ച് നിര്‍മിക്കാനാണ് നാസയുടെ പദ്ധതി. ഇതിനായുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 22 ടണ്‍വരെ ഭാരം കയറ്റാവുന്ന ചൊവ്വാ ചരക്കുവാഹനത്തിന്റെ നിര്‍മാണം സംബന്ധിച്ചാണ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം ആരാഞ്ഞിരിക്കുന്നതെന്ന് നാസ ഹാംപ്റ്റണ്‍ റിസര്‍ച് സെന്റര്‍ ഗെയിം ചെയ്ഞ്ചിംങ് ഡവലപ്‌മെന്റ് പ്രോഗ്രാം മാനേജര്‍ സ്റ്റീവ് ഗഡ്ഡിസ് അറിയിച്ചു. മുമ്പ് നാസ നിര്‍മിച്ച ചൊവ്വാ ചരക്കുവാഹനങ്ങളുടെ ഭാരം 15നും 30 ടണ്ണിനുമിടയ്ക്കായിരുന്നു. നാസയുടെ ക്യൂരിയോസിറ്റി റോവറായിരുന്നു ഇതിനു മുമ്പ് നാസ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും ഭാരമേറിയ പര്യവേഷണ വാഹനം. ഭാരമേറിയ ചരക്കു വാഹനങ്ങള്‍ ചൊവ്വയില്‍ ഇറക്കുന്നത് എറെ വെല്ലുവിളി നിറഞ്ഞതാണ്. അതിനാലാണ് ഭാരം കുറഞ്ഞ ചൊവ്വാ പര്യവേഷണ വാഹനം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. കൂടാതെ അന്തരീക്ഷത്തിലൂടെ ഭാരമുള്ള സാധനങ്ങളുമായി കുറഞ്ഞ വേഗതയില്‍ സുരക്ഷിതമായി എത്തിക്കുക ഏറെ ശ്രമകരമാണ്. പുതിയ പരീക്ഷണത്തിലൂടെ ഇതിനെ മറികടക്കാമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. മുന്നു മുതല്‍ അഞ്ചു പേര്‍ വരെയുള്ള ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ സംഘമായാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. നവംബര്‍ 15ആണ് അവസാന തിയതി. ഇതില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടുത്തഘട്ടത്തില്‍ പ്രവേശിക്കാം. ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പരമാവധി നാലു ടീമുകള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ 2016 ഏപ്രിലില്‍ നടക്കുന്ന ബിഗ് ഐഡിയ വേദിയില്‍ അവതരിപ്പിക്കാം. വിജയിക്കുന്ന ടീമംഗങ്ങള്‍ക്ക് 6000 ഡോളര്‍ സ്‌റ്റൈഫന്‍ഡും ബഹിരാകാശ വാഹന നിര്‍മാണത്തില്‍ പങ്കാളികളാകാനുമുള്ള അവസരവും ലഭിക്കും.

Top