കൊച്ചി: ക്രിസ്തുമസ് ആഘോഷത്തിനിടെ കിറ്റക്സിലെ ജീവനക്കാരായ അതിഥി തൊഴിലാളികൾ പൊലീസുകാർക്കു നേർ നടത്തിയ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആലുവ റൂറൽ എസ്പി കെ. കാർത്തിക്കാണ് ഇക്കാര്യം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 150ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം അറിയിച്ചു. പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷ ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
തൊഴിലാളികൾ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നു എന്ന് അറിഞ്ഞാണ് പോലീസുകാർ സ്ഥലത്തെത്തിയത്. അവിടെ 500ലധികം തൊഴിലാളികൾ ഉണ്ടായിരുന്നു. അവർ പോലീസിനെ ആക്രമിക്കുകയായിരുന്നു. പോലീസുകാർക്ക് പരിക്കേറ്റു. അക്രമികൾ പോലീസ് ജീപ്പ് കത്തിക്കുകയും ബസിൻറെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു. പ്രശ്നത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കെ. കാർത്തിക് അറിയിച്ചു.
ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. ക്രിസ്മസ് കരോൾ സംബന്ധിച്ച തൊഴിലാളികൾക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേറ്റു. അക്രമികൾ അഞ്ച് പൊലീസ് വാഹനങ്ങൾ തകർത്തു. ഒരു വാഹനം പൂർണമായി കത്തിക്കുകയും ചെയ്തു.
അക്രമത്തിന് ശേഷം താമസസ്ഥലത്തെ മുറികളിൽ കയറി തൊഴിലാളികൾ ഒളിച്ചിരുന്നു. പുറത്തിറങ്ങി വരാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികൾ തയാറായില്ല. ഇതേതുടർന്ന് പുലർച്ചെ നാലിന് കൂടുതൽ പൊലീസിനെ സ്ഥലത്തെത്തി ബലം പ്രയോഗിച്ചാണ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്.


