ദിലീപ് രണ്ട് മാസത്തിലേറെയായി ആലുവ സബ് ജയിലില്‍ അഴിയെണ്ണുകയാണ്. ജാമ്യം നേടി പുറത്തുവരാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. മൂന്ന് തവണ ജാമ്യഹർജികൾ നിരസിക്കപ്പെട്ടു. അമ്മയും ഭാര്യയും മകളുമെല്ലാം അടങ്ങുന്ന കുടുംബം ദിലീപിന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. ദിലീപിന്റെ കുടുംബം മാത്രമല്ല താരത്തിന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. ആരാധകരും പ്രാര്‍ത്ഥനയിലാണ്. കൊല്ലത്തെ ഒരു ക്ഷേത്രത്തിലെ വഴിപാട് രസീത് കണ്ടാല്‍ അന്തംവിട്ട് പോകും. ദിലീപിന് ജാമ്യം ലഭിക്കാന്‍ വേണ്ടി ഏതോ ഒരു ആരാധകന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് വഴിപാട് നേര്‍ന്നിരിക്കുകയാണ്. കൊല്ലം പോരുവഴി പെരുവുരുത്തി മലനട ദുര്യോദന ക്ഷേത്രത്തിലാണ് ആരാധകന്‍ പ്രിയനടന് വേണ്ടി വഴിപാട് നേര്‍ന്നത്.

ദിലീപിനോടുള്ള ആരാധന മൂത്താണ് അജ്ഞാതനായ ഇയാളുടെ വഴിപാട്. അടുക്കും കള്ളുമാണ് വഴിപാട് നേര്‍ന്നിരിക്കുന്നത്. 70 രൂപ അടച്ച് വാങ്ങിയ രസീതില്‍ ദിലീപ്, സിനിമാ നടന്‍ എന്നും ഉടനെ ജാമ്യം കിട്ടണം എന്നും എഴുതിയിരിക്കുന്നു. ആരാണീ ആരാധകന്‍ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ദിലീപിന് വേണ്ടി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണമാണ് നടത്തുന്നത്. ദിലീപിനെ ഈ കേസില്‍ പോലീസ് അടക്കം ഗൂഢാലോചന നടത്തി കുടുക്കിയതാണെന്നും ദിലീപ് നിരപരാധി ആണെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഹൈക്കോടതിയില്‍ ദിലീപ് രണ്ടാമത്തെ തവണ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ പുറത്തിറങ്ങും എന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ജനപ്രിയനെ സ്വീകരിക്കാന്‍ റോഡ് ഷോ വരെ ഫാന്‍സ് ആസൂത്രണം ചെയ്തിരുന്നു. പക്ഷേ അന്ന് കോടതി കനിഞ്ഞില്ല.



