നിധിനയുടെ കൊലപാതകം ; അഭിഷേക് വീണ്ടും ജയിലിൽ ; കുറ്റപത്രത്തിൽ പഴുതുകൾ അടച്ച് പൊലീസ്

കോട്ടയം :
സെൻ്റ് തോമസ് കോളേജ് വിദ്യാർഥിനി നിതിനമോളെ കാമ്പസിൽ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി അഭിഷേക് ബൈജു വീണ്ടും ജയിലിൽ. പ്രതിയുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കിയതോടെ കേസിൽ കുറ്റപത്രം തയ്യാറാക്കാൻ പൊലീസ് നടപടി ആരംഭിച്ചു.സംഭവവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് മൂന്ന് ദിവസത്തേക്കാണ് പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ബുധനാഴ്ച പ്രതിയെ പാലാ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷമാണ് പൊലിസ് കോടതിയിൽ ഹാജരാക്കിയത്. കോടതി നിർദ്ദേശപ്രകാരം പ്രതിയെ പാലാ സബ് ജയിലേയ്ക്ക് അയച്ചു. ഇതുവരെ ശേഖരിച്ച തെളിവുകളുടെയും സാക്ഷിമൊഴികൾ, ഫോറൻസിക് റിപ്പോർട്ട്, ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ മറ്റ് തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസിൽ പഴുതടച്ചുള്ള കുറ്റപത്രം തയ്യാറാക്കാനാണ് ശ്രമമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Top