45 മില്ല്യണ്‍ യൂറോയ്ക്കു കോര്‍ക്കില്‍ പുതിയ ജയില്‍: ജയില്‍ ജീവനക്കാരുടെയും തടവുകാരുടെയും ശൈലിയില്‍ മാറ്റം വരും

കോര്‍ക്ക്: കോര്‍ക്ക് ഗവര്‍ണറുടെ പുതിയ തീരുമാനപ്രകാരം വിക്ടോറിയന്‍ കാലത്ത് നിര്‍മിച്ചിരുന്ന ജയില്‍ പുതുക്കിപ്പണിയുന്നതായി റിപ്പോര്‍ട്ടുകള്‍. 45 മില്ല്യണ്‍ യൂറോയ്ക്കാണ് ജയില്‍ കെട്ടിടം പുതുക്കിപ്പണിയുന്നത്. ജയില്‍ പുതുക്കിപ്പണിയുന്നതോടെ ജയില്‍ അധികൃതരുടെയും തടവുകാരുടെയും സൗകര്യങ്ങളില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതുതായി നിര്‍മിക്കുന്ന ജയിലിനു 125 സ്‌ക്വയര്‍ സെന്റീമീറ്റര്‍ വിതമുള്ള സെല്ലുകളും, ടോയ്‌ലെറ്റ് സംവിധാനവും ഷവറുകളും അടക്കം അത്യാധുനിക സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 275 തടവുകാരെ ഇവിടെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യത്തോടു കൂടിയാണ് പുതിയ ജയില്‍ നിര്‍മിച്ചിരിക്കുന്നത്. നിലവിലുള്ള ജയിലില്‍ സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ടായതോടെയാണ് അധികൃതര്‍ പുതിയ ജയില്‍ നിര്‍മിക്കാന്‍ തീരുമാനം എടുത്തിരിക്കുന്നത്.
ഫെബ്രുവരി പന്ത്രണ്ടോടെ നിര്‍മാണ് പൂര്‍ത്തിയാക്കി ജയില്‍ കെട്ടിടം തുറന്നു നല്‍കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പി.ജെ ഹെഗാര്‍ത്തി ആന്‍ഡ് സണ്‍സാണ് ഇപ്പോള്‍ കെട്ടിട നിര്‍മാണത്തിനായി കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്ന കുറ്റവാളികളെ പാര്‍പ്പിക്കുന്നതിനായി രണ്ടു പ്രത്യേക സെല്ലുകളും, മാനസിക പ്രശ്‌നങ്ങളുള്ള കുറ്റവാളികളെ പ്രത്യേകം പരിഗണനയോടെ പാര്‍പ്പിക്കുന്നതിനുള്ള ഏഴു ഹൈ സപ്പോര്‍ട്ട് സെല്ലുകളും, പ്രത്യേകം വേര്‍തിരിച്ചു അക്രമകാരികളായ പ്രതികളെ പാര്‍പ്പിക്കുന്നതിനു ഏഴു സെല്ലുകളും പുതിയ ജയിലില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
റാത്ത്‌മോര്‍ റോഡില്‍ ഏഴു ഹെക്ടറില്‍ നിലിവിലുള്ള ജയിലിന്റെ എതിര്‍വശത്തായാണ് പുതിയ ജയിലിന്റെ നിര്‍മാണം. 150 ജയില്‍ പുള്ളികള്‍ക്കു നിലവിലുള്ള ജയിലില്‍ കഴിയാന്‍ സാധിക്കുമ്പോള്‍ കുറ്റവാളികളുടെ എണ്ണം 300 കടന്നു കഴിഞ്ഞിട്ടുണ്ട്.

Top