ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ ഇന്ത്യന്‍ ഗാനങ്ങളുമായി കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി

ലണ്ടന്‍ : ഇന്ത്യക്കാരെ വലവീശിപ്പിടിക്കാന്‍ ഇന്ത്യന്‍ ഗാനങ്ങളുമായി ലണ്ടന്‍ തിരഞ്ഞെടുപ്പ് .ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ സാക് ഗോള്‍ഡ് സ്മിത്തിന്റെ പ്രചാരണത്തിനാണ് ഇന്ത്യയില്‍ നിന്നുള്ള പാട്ടുകളും ഉപയോഗിയ്ക്കുന്നത് . ഹിന്ദി, ഉറുദു പാട്ടുകളാണ് കൂടുതലായും പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ പ്രവാസികളെ ആകര്‍ഷിക്കുന്നതിനായി ബഹുഭാഷാ പ്രചാരണ പരിപാടിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നടത്തുന്നത്. മേയ് അഞ്ചിനാണ് തിരഞ്ഞെടുപ്പ്.
ഗോള്‍ഡ്സ്മിത്തിന്റെ പ്രധാന എതിരാളിയായ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സാദിഖ് ഖാന്‍ പാകിസ്ഥാന്‍ വംശജനാണ്. ലണ്ടന്‍ ജനതയുടെ 20 ശതമാനത്തോളം ഏഷ്യന്‍ വംശജരാണ്. ഇവരുടെ വോട്ട് ലേബര്‍ പാര്‍ട്ടി കൈക്കലാക്കുമോ എന്ന ആശങ്കയാണ് ബഹുഭാഷ് പ്രചാരണ പരിപാടിയിലേയ്ക്ക് കണ്‍സര്‍വേറ്റീവുകളെ നയിച്ചത്. ഹിന്ദി, ഉറുദു, പഞ്ചാബി, ബംഗാളി ഭാഷകളില്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കാനായി പാട്ടുകള്‍ ഇറക്കുന്നുണ്ട്. സാക് ഗോള്‍ഡ്സ് മിത്ത് ജീത്തേഗാ തുടങ്ങിയ പാട്ടുകളാണ് ഇതിലുള്ളത്. ഇന്ത്യന്‍ നാടോടി സംഗീതവും ജാസുമടക്കം ഉപയോഗപ്പെടുത്തുന്നു. 2015 പൊതുതിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ ഡേവിഡ് കാമറോണിനും വേണ്ടി നീലാ ഹേ ആസ്മാന്‍ എന്ന പേരില്‍ ഹിന്ദി പ്രചാരണ ഗാനം ഒരുക്കിയവര്‍ തന്നെയാണ് മേയര്‍ തിരഞ്ഞെടുപ്പിലും പാട്ടൊരുക്കിയത്.
ബ്രിട്ടീഷ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്ര വിപുലമായി ബഹുഭാഷാ ഗാനങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണമെന്ന് കണ്‍സര്‍വേറ്റീവ് കണക്ട് എന്ന ഗ്രൂപ്പിന്റെ ചെയര്‍മാനായ റാസ അന്‍ജും പറഞ്ഞു. പ്രമുഖ വ്യവസായി ആയിരുന്ന സര്‍ ജയിംസ് ഗോള്‍ഡ്സ് മിത്തിന്റെ മകനാണ് സാക് ഗോള്‍ഡ് സ് മിത്ത്. പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പ്രമുഖ രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ ജെമിന ഗോള്‍ഡ്സ്മിത്താണ് സാകിന്റെ സഹോദരി.

Top