ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ മലയാളി നഴ്‌സ് അഗ്‌നിബാധയില്‍ കുടുങ്ങി മരിച്ചു

പാലാ: ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ മലയാളി നേഴ്‌സ് കുവൈത്തില്‍ അഗ്‌നിബാധയില്‍ കുടുങ്ങി മരിച്ചു. പാലാ വട്ടക്കുന്നേല്‍ സണ്ണിയുടെ മകള്‍ ബോണിയാണ് (30) മരിച്ചത്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് കുവൈറ്റില്‍ നിന്നും സണ്ണിയുടെ വീട്ടിലേക്ക് ഫോണ്‍ സന്ദേശമത്തെിയത്. കുവൈറ്റിലെ പ്രൊഫഷനല്‍ മെഡിക്കല്‍ ഹോം കെയര്‍ കമ്പനിയിലെ നേഴ്‌സായിരുന്നു ബോണി. കെട്ടിടത്തിന് തീ പിടിക്കുന്നത് കണ്ട് ബോണി ഉള്‍പ്പടെയുള്ള നേഴ്‌സുമാര്‍ ഓടി പുറത്തുകടന്നെങ്കിലും തീയില്‍ കുടുങ്ങിയ മറ്റൊരു യുവതിയെ രക്ഷിക്കുന്നതിനായി ജീവന്‍ പണയംവച്ചും ബോണി വീണ്ടും കെട്ടിടത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനിടെ ആളിപ്പടര്‍ന്ന വന്‍ അഗ്‌നിബാധയില്‍ നിന്നും പുറത്തു കടക്കാനാകാതെ ബോണിക്ക് ജീവന്‍ നഷ്ടമാകുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി കുവൈറ്റിലെ ഹോം കെയര്‍ കമ്പനിയില്‍ ജോലിചെയ്യുകയാണ് ബോണി. നവംബറില്‍ നാട്ടിലേക്ക് പോരുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. നവംബര്‍ 30 ന് എയര്‍ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. സംസ്‌കാരം പിന്നീട്. മാതാവ് റാണി ആണ്ടൂര്‍ കാപ്പില്‍ കുടുംബാംഗം. സഹോദരങ്ങള്‍: ഹണി ബിബിന്‍ വരീയ്ക്കല്‍പെരുവ, സോണി സണ്ണി. മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

Top