ഗെയിം വാര്‍ഡനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജെയിംസ് ഫ്രീമാന്റെ വധശിക്ഷ നടപ്പാക്കി

ഹണ്ട്‌സിവില്ല (ടെക്‌സസ്): ഒന്‍പതു വര്‍ഷം മുന്‍പു ടെക്‌സസ് പാര്‍ക്ക് ഗെയിം വാര്‍ഡന്‍ ജെസ്റ്റിന്‍ ഹേഴ്‌സിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുത്തിരുന്ന ടെക്‌സസില്‍ നിന്നുള്ള ജെയിംസ് ഫ്രീമാന്റെ (35) ശിക്ഷ കഴിഞ്ഞ ദിവസം വൈകിട്ട് നടപ്പാക്കി.
വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ടെക്‌സസ് ബോര്‍ഡ് ഓഫ് പാര്‍ഡന്‍സ് ആന്റ് പറോള്‍സിലും യുഎസ് സുപ്രീം കോടതിയിലും സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഫ്രീമാന്റെ വാഹനം പിന്‍തുടര്‍ന്നു ജസ്റ്റിന്‍ ഹേഴ്‌സനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചിരുന്നത്. ഇന്ന് വൈകിട്ട് ആരു മണി്ക്കു വിഷമിശ്രിതം സിരകളിലേയ്ക്കു കുത്തിവച്ച് പതിനാറു മിനിറ്റിനകം മരണം സ്ഥിരീകരിച്ചു. അമേരിക്കലിയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന ടെക്‌സസില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടത്തിയ രണ്ടാമത്തെ വധശിക്ഷയാണ് ഇത്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ആകെ നടപ്പാക്കിയ 28 ല്‍ 13 ഉം ടെക്‌സസിലാണ്. വിഷം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുന്നതു പ്രാകൃതമാണെന്നും വധശിക്ഷ പൂര്‍ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നതിനിടെയിലും വധശിക്ഷ നടപ്പാക്കാല്‍ നിര്‍ബാധം തുടരുകയാണ്.

Top