പ്രവാസികളെ കഴുതകളായി നോർക്ക കാണരുത്: ദമ്മാം ഒ ഐ സി സി

norka-logo

ദമ്മാം: കോവിഡ് നിയന്ത്രണങ്ങൾ കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിയവർക്കും അവധിയിൽ വന്ന് തിരിച്ച് വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർക്കും സർക്കാർ നൽകുമെന്ന് പറഞ്ഞ അയ്യായിരം രൂപയുടെ ധനസഹായം പോലും നാളിതുവരെ കൊടുത്തുതീർക്കാൻ കഴിയാത്ത നോർക്കയുടെ ഉദാസീനത പ്രതിഷേധാർഹമാണെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്വയം സംരംഭങ്ങൾ ആരംഭിക്കുവാൻ നോർക്ക വഴി ലോണുകൾ ലഭ്യമാക്കുമെന്ന് പറയുന്ന നോർക്ക അതിലേക്ക് വച്ചിരിക്കുന്ന നിബന്ധനകൾ പരിഹാസ്യമാണ്. പ്രവാസികളെ കബളിപ്പിക്കുന്ന ഇത്തരം പദ്ധതികൾ പ്രഖ്യാപിച്ച് സ്വയം അപഹാസ്യരാവുന്ന നോർക്ക പ്രവാസികളെ കഴുതകളായി കാണരുതെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ഓർമ്മിപ്പിച്ചു.

കോവിഡിൻറെ പശ്ചാത്തലത്തിൽ ദമ്മാമിലുൾപ്പെടെ ഏതാനും ചില പ്രദേശങ്ങളിൽ നോർക്ക ഹെൽപ് ഡെസ്ക്കെന്ന പേരിൽ പ്രവർത്തിച്ചിരുന്നത് അതാത് പ്രദേശത്തെ മുഖ്യധാരാ സാമൂഹിക സംഘടനകളുടെ കൂട്ടായ പരിശ്രമം കൊണ്ടാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ കഠിനാദ്ധ്വാനം നടത്തിയതുകൊണ്ടാണ് നോർക്ക ഹെൽപ് ഡെസ്‌ക്കെന്ന പേരിൽ ദമ്മാം കേന്ദ്രീകരിച്ച് കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ, ആ സംവിധാനം നോർക്കയുടെയും സർക്കാരിൻറെയും പദ്ധതിയായി അവതരിപ്പിക്കുവാൻ ഇടതുപക്ഷ അനുകൂല സംഘടനകൾ പ്രവാസികൾക്കിടയിൽ രഹസ്യ പ്രചാരണം നടത്തിയിരുന്നു. കോവിഡ് മുലം ഗൾഫ് മേഖലയിൽ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് ചില്ലിക്കാശിന്റെ സഹായം പോലും നൽകാത്ത നോർക്കയുടെ നടപടിയും അങ്ങേയറ്റം പ്രതിഷേധാർമാണെന്നും ദമ്മാം ഒ ഐ സി സി വ്യക്ത’മാക്കി..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാട്ടിലും പ്രവാസ ലോകത്തും സാധാരണക്കാരായ പ്രവാസികൾക്ക് ഗുണമില്ലാത്ത നോർക്ക ചില സഖാക്കളെയും, അനധികൃത ബന്ധുനിയമനങ്ങളിലൂടെ അവരുടെ ബന്ധുക്കളെയും തീറ്റിപ്പോറ്റാനുള്ള വെള്ളാനകളുടെ കേന്ദ്രമായി അധ:പതിച്ചിരിക്കുകയാണ്. കൂടാതെ, ലോക കേരള സഭയെന്ന പേരിൽ ലോകത്തെമ്പാടുമുള്ള കുറെ മുതലാളിമാരെ യാത്രാച്ചിലവ് ഉൾപ്പെടെ നൽകി വിളിച്ചുവരുത്തി സർക്കാർ ചെലവിൽ സൽക്കരിച്ച് കോടികൾ പൊടിച്ച് ധൂർത്ത് നടത്തുവാനുള്ള ഒരു ഏജൻസി മാത്രമായെന്നും ദമ്മാം ഒ ഐ സി സി കുറ്റപ്പെടുത്തി. പ്രവാസി പുനഃരധിവാസത്തിൻറെ പേരിൽ പ്രഖ്യാപിക്കുന്ന പല പദ്ധതികൾക്കും വിവിധ ബാങ്കുകളിൽ നിന്നും ലക്ഷങ്ങൾ ലോണുകളായി ലഭ്യമാക്കുമെന്ന് പറയുന്ന നോർക്കയെ വിശ്വസിച്ച് ബന്ധപ്പെട്ടവരെ സമീപിക്കുമ്പോൾ ലഭിക്കുന്ന ഫലം നിരാശാജനകമാണ്.

പ്രവാസി പുന:രധിവാസമെന്ന പേരിൽ ഏറ്റവും ഒടുവിലായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയാണ് നോർക്ക സപ്ലൈകോ സ്റ്റോർ. മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിൽ തുടങ്ങുവാൻ എൻ ഡി പി ആർ എം പദ്ധതിയുടെ ഭാഗമായി പതിനഞ്ച് ശതമാനം മൂലധന സബ്‌സീഡിയോടെ മുപ്പത് ലക്ഷം രൂപവരെ വിവിധ ബാങ്കുകളിൽ നിന്ന് ലോണുകൾ ലഭ്യമാക്കിത്തരുമെന്നാണ് നോർക്ക പറയുന്നത്. എന്നാൽ, ഈ പദ്ധതിക്ക് മുന്നോട്ട് വച്ചിരിക്കുന്ന നിബന്ധനകൾ പരിഹാസ്യമാണ്. സംരംഭം തുടങ്ങുവാനാവശ്യമായ കെട്ടിടം, ഫർണിച്ചർ, കമ്പ്യൂട്ടർ മറ്റു പ്രാഥമിക സൗകര്യങ്ങൾ ഒക്കെത്തന്നെ സംരംഭകൻ സ്വയം വഹിക്കണമെന്നു പറയുമ്പോൾ ഇത് സാധാരണക്കാരായ പ്രവാസികളെ ഉദ്ദേശിച്ചല്ലായെന്നുള്ളത് വ്യക്തമാണ്. കൂടാതെ, അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഇപ്പോൾ മാവേലി സ്റ്റോറുകളോ സപ്ലൈകോകളോയില്ലാത്ത സ്ഥലങ്ങളിൽ മാത്രമേ ഇത്തരം പദ്ധതികൾക്ക് അനുമതി നല്കുകയുള്ളുവെന്ന് മറ്റൊരു നിബന്ധനയും അപഹാസ്യമാണ്. കേരളത്തിൽ ജനവാസമുള്ള കേന്ദ്രങ്ങളിൽ ഈ പറയുന്ന അഞ്ചു കിലോമീറ്റർ പരിധിയിൽ മാവേലി സ്റ്റോറുകൾ ഇല്ലാത്ത സ്ഥലങ്ങൾ വിരളമാണ്. അപ്പോൾ ഈ പദ്ധതി സാധാരണക്കാരായ പ്രവാസികളെ സഹായിക്കാനോ നടപ്പിൽ വരുത്താനോ ഉദ്ദേശിച്ചല്ലെന്നുള്ളത് വ്യക്തമാണെന്നും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ.കെ സലിമും പറഞ്ഞു. സാധാരണക്കാരായ പ്രവാസികൾക്ക് ഗുണമില്ലാത്ത നോർക്ക കുറെ വെള്ളാനകളെ തീറ്റിപ്പോറ്റുന്ന ധൂർത്ത് കേന്ദ്രമായി തുടരുകയാണെങ്കിൽ നോർക്കക്കെതിരെ വ്യാപകമായ പ്രതിഷേധ ക്യാമ്പയിനുകൾ ദമ്മാം ഒ ഐ സി സി സംഘടിപ്പിക്കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.

Top