ഇനി ഷാര്‍ജയില്‍ കാണാം പുരാതന നാഗരികതയുടെ കാഴ്ചകള്‍

ബിജു കരുനാഗപ്പള്ളി

ഷാര്‍ജ: അറബ് രാജ്യങ്ങളുടെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജ വേറിട്ട കാഴ്ചകളുടെ പറുദീസയാണ്. ഇസ്ലാമിക വാസ്തുകലയെ ഇത്രയധികം പ്രയോജനപ്പെടുത്തിയ കാഴ്ചകള്‍ മറ്റ് അറബ് രാജ്യങ്ങളില്‍ പോലും അപൂര്‍വമായേ കാണൂ. പ്രത്യേകിച്ച് ആധുനിക നിര്‍മിതികളില്‍. ഷാര്‍ജയുടെ ഏറ്റവും പുരാതന നാഗരികത നിലനിന്നിരുന്ന മലീഹ പ്രദേശത്തെ ദശലക്ഷം വര്‍ഷങ്ങള്‍ പിന്നോട്ട് നടത്തിയാണ് ഷാര്‍ജ വീണ്ടും അദ്ഭുതം സൃഷ്ടിക്കുന്നത്. 25 കോടി ദിര്‍ഹമാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി നിര്‍വഹിച്ചു. വ്യാഴാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.സി. 27002000 കാലഘട്ടത്തില്‍ വളരെ പ്രബലമായ നാഗരികത മലീഹയിലും വാദി ആല്‍ ഹിലുവിലും ഉണ്ടായിരുന്നതിന്റെ നിരവധി തെളിവുകള്‍ പിന്നീടും ഗവേഷകര്‍ കണ്ടത്തെിയിരുന്നു. ഉമ്മുന്നാര്‍ സംസ്‌കാരത്തിലേക്കാണ് ഇതെല്ലാം ചെന്നത്തെുന്നത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് മെസപ്പൊട്ടാമിയയില്‍ വെങ്കലയുഗം ആരംഭിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഇസ്ലാമിക കാലഘട്ടത്തിന് മുമ്പുള്ള കൊട്ടാരങ്ങള്‍, താഴ്വരകള്‍, തുറമുഖങ്ങള്‍, ശവപറമ്പുകള്‍, കല്ലറകള്‍, ഭവനങ്ങള്‍, കാര്‍ഷിക മേഖലകള്‍ തുടങ്ങിയവയാണ് മലീഹയില്‍ പുനര്‍ജനിച്ചിരിക്കുന്നത്. ഇതിന് പുറമെ മലീഹ ദേശീയ മരുഭൂ ഉദ്യാനത്തിന്റെ നിര്‍മാണവും ഉടന്‍ നടക്കുമെന്ന് ശുരൂക്ക് അധികൃതര്‍ പറഞ്ഞു. 450 ചതുരശ്ര മീറ്ററിലാണ് ഇത് നിര്‍മിക്കുക. മലീഹ പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശം യു.എ.ഇയിലെ ഏറ്റവും വലിയ പ്രകൃതി രമണീയമായ വിനോദസഞ്ചാര മേഖലയായി മാറുമെന്നാണ് കണക്കാക്കുന്നത്.
ഷാര്‍ജയില്‍ വ്യത്യസ്തമായ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ച ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി (ശുരൂക്ക്) ആണ് ഇതിനും നേതൃത്വം നല്‍കുന്നത്. പുരാതന നാഗരികതയുടെ പുനര്‍നിര്‍മാണം ഷാര്‍ജയുടെ വിനോദസഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്തുമെന്ന് ശുരൂക്ക് അധ്യക്ഷ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ ആല്‍ ഖാസിമി പറഞ്ഞു. ഇസ്ലാമിക കാലഘട്ടത്തിന് മുമ്പുള്ള നാഗരികതയെയാണ് ഇവിടെ പുനഃസൃഷ്ടിക്കുന്നത്. പദ്ധതി പ്രദേശത്ത് 1991ല്‍ നടത്തിയ ഉദ്ഖനനത്തില്‍ 300ല്‍പരം ഒട്ടകളുടെയും കുതിരകളുടെയും അസ്ഥികൂടങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതിന് മുമ്പ് നടന്ന ഖനനങ്ങളില്‍ മനുഷ്യന്റെ ആവാസ വ്യവസ്ഥയിലേക്ക് വെളിച്ചം വീശുന്ന നിരവധി വസ്തുക്കളാണ് കണ്ടത്തെിയത്. വെങ്കലയുഗത്തിന്റെ അവശിഷ്ടങ്ങളായിരുന്നു ഇത്. ശിലായുഗത്തിനും അയോയുഗത്തിനുമിടയിലുള്ള ഈ കാലഘട്ടത്തില്‍ മലീഹയില്‍ മനുഷ്യര്‍ വസിച്ചിരുന്നതായാണ് ഉദ്ഖനനങ്ങള്‍ രേഖപ്പെടുത്തിയത്.
ഷാര്‍ജ പട്ടണത്തിന് നടുവില്‍ 150 വര്‍ഷം മുമ്പുള്ള പട്ടണം പുനഃസൃഷ്ടിച്ച് ഷാര്‍ജ ലോകത്തെ അദ്ഭുതപ്പെടുത്തിയത് കഴിഞ്ഞവര്‍ഷമാണ്. ഷാര്‍ജ ജനറല്‍ മാര്‍ക്കറ്റ്, സെന്‍ട്രല്‍ സൂക്ക്, കാഴ്ച ബംഗ്‌ളാവുകള്‍, കൊട്ടാരങ്ങള്‍ എന്നിവയെല്ലാം നിര്‍മിച്ചിരിക്കുന്നത് ഇസ്ലാമിക വാസ്തുകലയനുസരിച്ചാണ്.

Top