
ലണ്ടൻ : ഇംഗ്ലണ്ടിലെ റെഡിച്ചിൽ മലയാളി നേഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു.സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പരാതിയുമായി കുടുംബം. ചിറക്കടവ് ഓലിക്കല്‍ കൃഷ്ണന്‍കുട്ടിയുടേയും ശ്യാമളയുടേയും മകളായ ഷീന കൃഷ്ണയാണ് (43) ശനിയാഴ്ച രാത്രി മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. 18 വര്‍ഷമായി ഇംഗ്ലണ്ടില്‍ ജോലി ചെയ്യുകയാണ് ഷീന. അടുപ്പമുള്ള സുഹൃത്തുക്കളും ബന്ധുക്കളും ആകെ ഞെട്ടലിലാണ് .
മരണം നടക്കും മുമ്പ് കുട്ടികളില്‍ ഒരാളെ ജോലി സ്ഥലത്തു നിന്നെത്തി ഭര്‍ത്താവ് ആശുപത്രിയിൽ എത്തിച്ചിരുന്നതായി പറയപ്പെടുന്നു. സ്‌കൂളില്‍ ഫുട്‌ബോള്‍ കളിക്കിടെ പരിക്കേറ്റ കുട്ടിയ്ക്ക് ഹോസ്പിറ്റല്‍ അപ്പോയ്ന്റ്‌മെന്റ് എടുത്ത കാര്യം ഷീജ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് സ്‌കൂളില്‍ നിന്നും കുട്ടിയെ കൂട്ടി ആശുപത്രിയില്‍ പോയ സമയത്താണ് ഷീജ മരണം തിരഞ്ഞെടുത്തത്. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ശേഷം കുട്ടിയെ കാറില്‍ നിന്ന് ഇറക്കിവിട്ട ഭര്‍ത്താവ് വീണ്ടും ജോലിയ്ക്ക് പോയി. വീട് തുറന്നു അകത്തു കയറിയ കുട്ടിയാണ് അമ്മ മരിച്ചത് ആദ്യം കണ്ടതെന്നും പറയപ്പെടുന്നു.ഉടന്‍ പൊലീസിനേയും പാരാമെഡിക്‌സിനേയും അറിയിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഷീജ മക്കളേ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രം കാണുന്നവരില്‍ വേദന പടര്‍ത്തുകയാണ്. ഷീജയുടെ വിയോഗത്തില്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഏവരും. കുടുംബവുമായി ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു. പനിയെത്തുടർന്ന് ഹൃദയാഘാതമുണ്ടായി മരിച്ചു എന്നാണ് ഷീനയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾ നാട്ടിൽ അറിയിച്ചത്. പിന്നീട് ആത്മഹത്യയാണെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചു. ഇതോടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
ചിറക്കടവ് പഞ്ചായത്തംഗം ഉഷ ശ്രീകുമാർ, ബിജെപി ഭാരവാഹികളായ എ.എസ്.റെജികുമാർ, ഗോപുകൃഷ്ണൻ എന്നിവർ അൽഫോൻസ് കണ്ണന്താനം എംപിയുമായി ബന്ധപ്പെട്ടു. തുടർന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ഇവർ മന്ത്രിയോട് അഭ്യർഥിച്ചു. അമനകര സ്വദേശി ബൈജുവാണ് ഭര്‍ത്താവ്. മക്കള്‍ ; ആയുഷ്, ധനുഷ്.