ഇസ്ലാമിക് സ്റ്റേറ്റിനെതിരെ വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് മോദി

വാഷിങ്ടണ്‍:ഐഎസിനെതിരായ നീക്കങ്ങളില്‍ ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണയെന്ന് .ഈ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ അടുത്ത മാസം മധ്യേഷ്യ സന്ദര്‍ശിക്കുമെന്നും അറിയിച്ചു.നരേന്ദ്ര മോദി ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളാണ് വ്യക്തമാക്കിയത്.ഐക്യരാഷ്ട്ര സഭയുടെ അഴിച്ചു പണിക്കും ഡിജിറ്റല്‍ ലോകത്തിന്റെ പിന്തുണയ്ക്കും മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ശ്രമിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് മോദി ശക്തമായ നീക്കം നടത്തിയെന്നു വിദേശകാര്യവൃത്തങ്ങള്‍ വെളിപ്പെടുത്തി. ജോര്‍ദ്ദാനിലെ അബ്ദുള്ള രാജാവുമായുള്ള കൂടിക്കാഴ്ചയിലാണു പ്രധാനമായും ഐഎസിനെ ചെറുക്കാനുള്ള നീക്കങ്ങള്‍ ചര്‍ച്ചയായത്.
ജോര്‍ദ്ദാന്റെ ഒരു വ്യോമസേനാ വിമാനം ഐഎസ് വെടിവച്ചിട്ടതിനു ശേഷം ശക്തമായ പ്രതിരോധ നടപടികളാണു ജോര്‍ദ്ദാന്‍ കൈക്കൊള്ളുന്നത്. യുവാക്കള്‍ ഐഎസ് ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നത് ഒഴിവാക്കാന്‍ നടപടി വേണമെന്നും ഇക്കാര്യത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു.അടുത്ത മാസം നരേന്ദ്ര മോദി ജോര്‍ദ്ദാന്‍ സന്ദര്‍ശിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തും. ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ എല്‍ സിസിയുമായുള്ള മോദിയുടെ കൂടിക്കാഴ്ചയിലും പ്രധാന വിഷയം ഐഎസ് ഭീഷണി തന്നെയായിരുന്നു.
ഇതിനകം ഇന്ത്യയില്‍ നിന്ന് 37 പേര്‍ ഐഎസിലുണ്ട് എന്നാണു രഹസ്യാന്വേഷണ വിഭാഗം റോ പ്രധാനമന്ത്രിക്കു നല്‍കിയ വിവരം. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ഏകോപനം ശക്തമാക്കുമ്പോഴും ഇന്ത്യന്‍ പ്രതിരോധ സേനകളെ ഐഎസ് വിരുദ്ധ നീക്കങ്ങള്‍ക്ക് നിയോഗിക്കാന്‍ മോദി ഇപ്പോള്‍ തയ്യാറല്ല.
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി തിങ്കളാഴ്ച മോദി നടത്തുന്ന ചര്‍ച്ചയിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി പ്രധാന വിഷയങ്ങളിലൊന്നാകുമെന്നാണു സൂചന.

Top