തൃശൂര്‍: പോളണ്ടില്‍ ഒല്ലൂര്‍ സ്വദേശി സൂരജ് കൊല്ലപ്പെട്ടതു സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലെന്ന് സൂചന.
ഫ്ളാറ്റിൽ സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തതോടെയാണ് ജോർജിയക്കാർആക്രമിച്ചതെന്നു സൂരജിന്റെ ബന്ധു പറഞ്ഞു. സൂരജിനൊപ്പം പരുക്കേറ്റ തൃശൂര്‍ മുളയം സ്വദേശി പ്രജില്‍ അപകടനില തരണം ചെയ്തതായി വിവരം ലഭിച്ചു.
ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രജിലിന്റെ കുടുംബം പോളണ്ടില്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ നാലു ജോര്‍ജിയക്കാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നു മലയാളി അസോസിയേഷന്‍ അറിയിച്ചു.
ഒരാഴ്ച മുന്‍പ് പാലക്കാട് സ്വദേശി ഇബ്രാഹിം പോളണ്ടില്‍ കുത്തേറ്റു മരിച്ചിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് വീണ്ടുമൊരു മലയാളിക്കു ജീവന്‍ നഷ്ടമായത്. മലയാളിയുവാക്കളും ജോര്‍ജിയന്‍ പൗരന്മാരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പിടിച്ചുമാറ്റാന്‍ ചെന്ന സൂരജിനു കുത്തേറ്റെന്നാണ് ആദ്യം ലഭിച്ച വിവരം.
ആക്രമണത്തില്‍ പ്രജില്‍ അടക്കം നാലു മലയാളികള്‍ക്കും പരുക്കേറ്റിരുന്നു.
ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കല്‍ വീട്ടില്‍ മുരളീധന്റെയും സന്ധ്യയുടെയും മകനാണ് സൂരജ് (23).
അഞ്ചുമാസം മുന്‍പാണ് ഐ.ടി.ഐ. ബിരുദധാരിയായ ഇദ്ദേഹം പോളണ്ടിലേക്ക് പോയത്. സ്വകാര്യ കമ്പനിയിയില്‍ സൂപ്പര്‍വൈസറായിരുന്നു.
കഴിഞ്ഞദിവസം വൈകിട്ടാണ് സൂരജ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. ഇന്ത്യന്‍ സമയം അഞ്ചുമണിവരെ ഓണ്‍ലൈനിലുണ്ടായിരുന്നു.