കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കാതെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കില്ല: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കാതെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കണ്ണുതുറന്നത് കര്‍ഷക പോരാട്ടത്തിന്റെ വിജയമാണെന്നും കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ   രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വവി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

നവംബര്‍ 26ന് കര്‍ഷകരുടെ ഡല്‍ഹി ചലോ മുന്നേറ്റം ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജ്യം മുഴുവന്‍ കര്‍ഷകസമരം ശക്തമാക്കുവാന്‍ നീക്കം ആരംഭിച്ചതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പും വരാനിരിക്കുന്നതുമായ സാഹചര്യത്തിലെ പ്രഖ്യാപനം ഒരു രാഷ്ട്രീയ തീരുമാനമായി മാത്രമേ നിലവില്‍ കാണാനാവൂ. കര്‍ഷകരുന്നയിച്ച താങ്ങുവിലയുള്‍പ്പെടെ കാര്‍ഷികവിഷയങ്ങളില്‍ പരിഹാരം കാണണം. 704 കര്‍ഷകരുടെ ജീവനാണ് കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ഇതിനോടകം നഷ്ടപ്പെട്ടത്. അന്നംതരുന്ന കര്‍ഷകനെ അഹങ്കാരവും ധാര്‍ഷ്ട്യവും കാട്ടി കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കാനാവില്ലെന്ന് കര്‍ഷകപ്രക്ഷോഭത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ കര്‍ഷകരുടെ ആത്മാഭിമാനം ഉയര്‍ത്തുക മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ വൈകിവന്ന വിവേചനമായിട്ടും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ കാണുന്നുവെന്നും വി.സി.സെബാസ്റ്റന്‍ സൂചിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി അടിയന്തരമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കര്‍ഷകസംഘടനകള്‍ ഒരുമിച്ച് സംഘടിച്ച് നീങ്ങേണ്ടത് കാര്‍ഷികമേഖലയുടെ നിലനില്‍പ്പിന് ആവശ്യമാണെന്നും ദേശീയ കര്‍ഷകപ്രക്ഷോഭത്തില്‍ നിന്ന് കേരളത്തിലെ കര്‍ഷകരും കര്‍ഷകസംഘടനകളും പാഠം പഠിക്കണമെന്നും സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് പറഞ്ഞു. കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന ഭൂപ്രശ്‌നങ്ങള്‍, വന്യമൃഗശല്യം, വിലത്തകര്‍ച്ച, ഉദ്യോഗസ്ഥപീഡനം എന്നിവയ്‌ക്കെതിരെ സംഘടിത പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിലെ 37 സ്വതന്ത്ര കര്‍ഷകസംഘടനകളാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തിലുള്ളത്. കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് ചെയ്ത ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനസമിതി അഭിവാദ്യമര്‍പ്പിച്ചു.

സംസ്ഥാന വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ കോര്‍ഡിനേറ്റര്‍ ബിജു കെ.വി, സൗത്ത് ഇന്ത്യന്‍ കോഡിനേറ്റര്‍ പി.ടി ജോണ്‍, സംസ്ഥാന വൈസ് ചെയര്‍മാന്മാരായ ഫാ. ജോസഫ് കാവനാടിയില്‍, ഡിജോ കാപ്പന്‍, ബേബി സക്കറിയാസ,് ഭാരവാഹികളായ ജോയി കണ്ണംചിറ, രാജു സേവ്യര്‍, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയില്‍, മനു ജോസഫ്, അഡ്വ പി.പി ജോസഫ്, അഡ്വ. ജോണ്‍ ജോസഫ്, ടോമിച്ചന്‍ ഐക്കര, ജോസ് മാത്യു അഞ്ചല്‍, ജെന്നറ്റ് മാത്യു, ഹരിദാസ് കല്ലടിക്കോട്, സുരേഷ് കുമാര്‍ ഓടാപ്പന്തിയില്‍, ഷുക്കൂര്‍ കണാജെ, അഡ്വ. സുമീന്‍ എസ് നെടുങ്ങാടന്‍, പി.ജെ ജോണ്‍ മാസ്റ്റര്‍, സ്‌കറിയ നെല്ലംകുഴി, പോള്‍സണ്‍ അങ്കമാലി, നൈനാന്‍ തോമസ്, ഔസേപ്പച്ചന്‍ ചെറുകാട് തുടങ്ങിയവര്‍ സംസാരിച്ചു.

Top