ഞാന്‍ പറഞ്ഞ വാക്കുകള്‍ ജയലളിതയെ വിഷമിപ്പിച്ചു; അന്നത്തെ തോല്‍വിക്കും താന്‍ കാരണമായി; ജയലളിത അനുസ്മരണത്തില്‍ രജനികാന്ത് പറഞ്ഞത്

ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയി രജനികാന്ത് എത്തണമെന്ന് തമിഴ് മക്കളുടെ ആവശ്യത്തിനിടെ ജയലളിതിയെ കോഹിനൂര്‍ രത്‌നമായി വിശേഷിപ്പിച്ച് രജനികാന്ത്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ എഐഎഡിഎംകെയെ തോല്‍പ്പിച്ചത് താനായിരുന്നുവെന്നും തമിഴ് സൂപ്പര്‍സ്റ്റാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ പരാജയത്തിന്റെ മുഖ്യ കാരണം താനായിരുന്നു. തന്റെ വാക്കുകള്‍ ജയയെ വേദനിപ്പിച്ചിരുന്നുവെന്നും സ്റ്റൈല്‍മന്നന്‍ പറഞ്ഞു. ജയലളിത കോഹിനൂര്‍ രത്നമാണെന്നും രജനികാന്ത് വിശേഷിപ്പിച്ചു.

ദക്ഷിണേന്ത്യന്‍ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ ജയലളിത അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയലളിത അധികാരത്തില്‍ എത്തിയാല്‍ പിന്നെ ദൈവത്തിന് മാത്രമേ തമിഴ്നാടിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് 1996ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് രജനികാന്ത് പറഞ്ഞിരുന്നു. അന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ വാക്കുകള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കി. ഇത് തെരഞ്ഞെടുപ്പില്‍ ഡിഎംകെ-ടിഎംസി സഖ്യം മികച്ച വിജയം സമ്മാനിക്കുന്നതിനും ഇടയാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പിന്നീട് സുവര്‍ണ ഹൃദയത്തോടെ ജയലളിത തമിഴ്നാടിന്റെ നേതാവായി തെളിയിച്ചെന്നും രജനികാന്ത് പറഞ്ഞു. രണ്ട് വയസ്സുള്ളപ്പോള്‍ ജയലളിതയ്ക്ക് സ്വന്തം അച്ഛനെ നഷ്ടമായി. 22ാം വയസ്സില്‍ അമ്മയേയും. കുടുംബത്തിന്റെ സംരക്ഷണം ഉണ്ടായിരുന്നില്ല. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച ജയ, ആണ്‍ മേധാവിത്വമുള്ള സമൂഹത്തില്‍ കഠിനധ്വാനത്തിലൂടെയാണ് പ്രശസ്തി നേടിയത്. ഒരു ജനതയുടെ സ്നേഹവും ആരാധനയും ഏറ്റുവാങ്ങി ഒരു കോഹിനൂര്‍ രത്നം പോലെയാണ് ഇന്ന് എംജിആര്‍ സ്മൃതി മണ്ഡപത്തിന് സമീപം ജയലളിത വിശ്രമിക്കുന്നതെന്നും രജനികാന്ത് അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു.

എംജിആറിന് ശേഷം എഐഎഡിഎംകെ നേതൃസ്ഥാനത്ത് എത്തിയപ്പോള്‍ വലിയ വെല്ലുവിളികളാണ് ജയലളിതയ്ക്ക് നേരിടാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ നേട്ടങ്ങളില്‍ ജയ എംജിആറിനെ പോലും കവച്ചുവച്ചു. താനുമായി നല്ല ബന്ധം ഇല്ലാതിരുന്നിട്ടും മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയ എത്തിയത് ഞെട്ടിച്ചു. മകളുടെ വിവാഹം ക്ഷണിക്കാന്‍ താന്‍ അനുമതി ചോദിച്ചപ്പോള്‍ അനുവദിക്കില്ലെന്നാണ് കരുതിയത്. എന്നാല്‍ അനുവദിച്ചു. വിവാഹം ക്ഷണിച്ചപ്പോള്‍ വരുമെന്ന് കരുതിയിരുന്നില്ലെന്നും രജനികാന്ത് പറഞ്ഞു.
ജയയുടെ അഭാവത്തോടെ തമിഴ്നാട് രാഷ്ട്രീയത്തെ ഇനി ആര് നയിക്കുമെന്ന വിധത്തില്‍ ചോദ്യങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിനിടെയാണ് രജനി ജയലളിതയെ അനുസ്മരിച്ചിരിക്കുന്നത്.

Top