കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും അഭിഭാഷകയുമായ രഞ്ജിതകുമാരി (30) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റിൽ.തിരുവല്ല സ്വദേശിയും കാസര്‍കോട് അഭിഭാഷകനുമായ യുവാവാണ് പിടിയിലായത്. രഞ്ജിതയും കസ്റ്റഡിയില്‍ ഉള്ള അഭിഭാഷകനും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്.
സെപ്റ്റംബര്‍ 30 ന് വൈകുന്നേരമാണ് അഡ്വ രഞ്ജിതയെ കുമ്പളയിലെ സ്വന്തം ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഫോണ്‍വിളിച്ചിട്ട് എടുക്കാത്തതിനാല്‍ പൊലീസെത്തി വാതില്‍ പൊളിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ കുമ്പള മേഖല പ്രസിഡന്റായിരുന്നു അഡ്വക്കേറ്റ് രഞ്ജിത. ഇവര്‍ ഇരുവരും തമ്മിലുള്ള മൊബൈല്‍ ചാറ്റുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യല്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിന് ശേഷം മാത്രമേ തുടര്‍നടപടികളുണ്ടാകൂ എന്ന് പൊലീസ് അറിയിച്ചു.
അത്മഹത്യക്കുറിപ്പിലെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയശേഷമാണ് അറസ്റ്റ്. തിരുവനന്തപുരത്ത് നിന്നാണ് അഭിഭാഷകന്‍ കസ്റ്റഡിയിലായത്. ഇന്ന് വൈകുന്നേരത്തോടെ ഇയാളെ കുമ്പളയിലേക്ക് എത്തിക്കുമെന്നാണ് വിവരം.










