തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമായിരുന്നുവെന്ന് തന്ത്രിമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) മൊഴി നല്‍കി. സ്വര്‍ണ പാളികള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് അനുമതി നല്‍കിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞ പ്രകാരമാണെന്നും തന്ത്രിമാര്‍ എസ്.ഐ.ടി. ഓഫീസിലെത്തി അറിയിച്ചു.
സ്വര്‍ണ പാളികള്‍ സംബന്ധിച്ച കാര്യങ്ങളില്‍ അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍, ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് തന്ത്രിമാര്‍ മൊഴിയില്‍ വ്യക്തമാക്കി. ”ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്ത്രിമാരുടെ ചുമതല. മറ്റ് ഭരണപരമായ കാര്യങ്ങള്‍ ഉദ്യോഗസ്ഥരാണ് തീരുമാനിച്ചിരുന്നത്,” തന്ത്രിമാര്‍ മൊഴി നല്‍കി.
കേസിലെ പ്രതികളിലൊരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തങ്ങള്‍ക്ക് അറിയാമായിരുന്നു എന്നും തന്ത്രിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. 2008 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല സന്നിധാനത്ത് കീഴ്ശാന്തിയായി ഉണ്ടായിരുന്നതിനാലാണ് അദ്ദേഹത്തെ പരിചയം. ഇങ്ങനെയുള്ള ആളാണെന്നൊന്നും അറിയില്ലായിരുന്നു എന്നും തന്ത്രിമാര്‍ പ്രതികരിച്ചു.


