സൗദിയില്‍ സിനിമാ നിരോധനം നീക്കി; പുത്തന്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്; ഞെട്ടലോടെ പണ്ഡിതന്‍മാര്‍  

 

 

റിയാദ്: സൗദി അറേബ്യ ഇതുവരെ പിന്തുടര്‍ന്നിരുന്ന എല്ലാ കാര്യങ്ങളില്‍ നിന്നു വഴിമാറി സഞ്ചരിക്കുകയാണ്. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ സിനിമകള്‍ക്കുള്ള വിലക്കും എടുത്തുകളഞ്ഞു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് സിനിമാ വിലക്ക് ഒഴിവാക്കുന്നത്. വാണിജ്യ സിനിമകള്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ സൗദി അറേബ്യയില്‍ പ്രദര്‍ശനത്തിന് എത്തും. 35 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് സിനിമ സൗദിയില്‍ പ്രദര്‍ശനത്തിന് വരുന്നത്. മുസ്ലിം പണ്ഡിതന്‍മാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 മാര്‍ച്ച് മുതല്‍ വാണിജ്യ സിനിമകള്‍ സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയിപ്പ്. സാംസ്‌കാരിക-വാര്‍ത്താ വിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. തിയേറ്ററുകള്‍ക്കുള്ള ലൈസന്‍സ് ഉടന്‍ നല്‍കിത്തുടങ്ങുമെന്നും പ്രസ്താവനയില്‍ വിശദീകരിച്ചു. വിഷന്‍ 2030 എന്ന പേരില്‍ സമ്പൂര്‍ണ പരിഷ്‌കാരങ്ങള്‍ സൗദി ഭരണകൂടം നടപ്പാക്കി വരികയാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വിനോദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. സിനിമകള്‍ 35 വര്‍ഷത്തിലധികമായി സൗദിയില്‍ പ്രദര്‍ശിപ്പിക്കാറില്ല. യാഥാസ്ഥിതിക വിഭാഗത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് പുതിയ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന് പുതിയ വരുമാനമാര്‍ഗമാകും സിനിമാ പ്രദര്‍ശനമെന്ന് കരുതുന്നവരും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.

സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കുന്നത് മതവിരുദ്ധമാണെന്ന് അഭിപ്രായമുള്ള നിരവധി പണ്ഡിതന്‍മാരുണ്ട്. ഈ അഭിപ്രായം ശക്തിപ്പെട്ടപ്പോഴാണ് 1980കളില്‍ സൗദിയില്‍ സിനിമ നിരോധിച്ചത്. ഇനിയും വിനോദങ്ങളില്‍ നിന്നു ജനത്തെ തടഞ്ഞുനിര്‍ത്തുന്നത് ഗുണം ചെയ്യില്ല എന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്. സൗദിയില്‍ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനാണ് വിലക്കുള്ളത്. അതേസമയം, സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കില്ല. യുട്യൂബും സിനിമ ലഭിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സിനിമാശാലകളിലെ പ്രദര്‍ശനം നിരോധിക്കുന്നതില്‍ അര്‍ഥമില്ലെന്ന് സൗദി സംവിധായകര്‍ അഭിപ്രായപ്പെട്ടിരുന്നു. ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത പ്രമുഖര്‍ സൗദിയിലെ നിരോധനം നീക്കുമെന്ന് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. നിരോധനം നീക്കിയാല്‍ ഉടനെ പുതിയ സിനിമകള്‍ സൗദിയില്‍ പ്രദര്‍ശനത്തിന് എത്തുമെന്നും ഇവര്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് നിരോധനം എടുത്തുകളഞ്ഞുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.

അറബ് ലോകത്തെ ഏറ്റവും സമ്പന്നമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യമാണ് സൗദി അറേബ്യ. ഇവിടെ സിനിമ വീണ്ടും എത്തുന്നത് സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പുണ്ടാക്കുമെന്നാണ് കരുതുന്നത്. റിയാദിലും ജിദ്ദയിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനിമാശാലകള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയിലുള്ളവര്‍ നിലവില്‍ അയല്‍രാജ്യങ്ങളിലെത്തിയാല്‍ പുത്തന്‍ സിനിമകള്‍ കാണാറുണ്ട്. യുഎഇയിലും ബഹ്‌റൈനിലും സിനിമ കാണുന്ന സൗദിക്കാരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതിയ തലമുറയുടെ ആവശ്യങ്ങള്‍ പണ്ഡിത സമൂഹം മനസിലാക്കണമെന്ന് സൗദി അറേബ്യ ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റി അധ്യക്ഷന്‍ അഹ്മദ് അല്‍ ഖാതിബ് പറഞ്ഞു. സൗദിയിലുള്ളവര്‍ വിദേശത്ത് വിനോദ ആവശ്യങ്ങള്‍ക്ക് വേണ്ടി ഓരോ വര്‍ഷവും 2000 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്രയും തുക സ്വന്തം രാജ്യത്തിന് തന്നെ കിട്ടുന്ന സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാ നിരോധനം നീക്കിയത്. വിനോദ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ സൗദി ഇനിയും പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വിനോദങ്ങള്‍ക്ക് വേണ്ടി സൗദി അറേബ്യ നീക്കിവച്ചിട്ടുള്ളത് 267 കോടി ഡോളറാണ്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്നാണ് ഇത്രയും തുക ചെലവിടുന്നത്. വിദേശികളെയും അതുവഴി വിദേശപണവും രാജ്യത്തേക്ക് എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സൗദിയില്‍ സ്ത്രീ-പുരുഷന്‍മാര്‍ ഇടകലരുന്ന പരിപാടികള്‍ക്ക് നിരോധനമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ചില ഇളവുകള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് പങ്കെടുത്ത പരിപാടികളും പിന്നീട് നടന്നു. നിലവില്‍ നിരവധി വ്യവസായികളും രാജകുമാരന്‍മാരും അറസ്റ്റിലാണ്. ഇവര്‍ പുറത്തിറങ്ങിയാല്‍ വിനോദ മേഖലയില്‍ കൂടുതല്‍ നിക്ഷേപമിറക്കുമെന്നാണ് കരുതുന്നത്.

 

Top