ശബരിമലയിലേക്കുള്ള തീര്‍ഥാടകരെ പൊലീസ് വഴിയില്‍ തടയുന്നു

ശബരിമലയിലേക്കുള്ള തീര്‍ഥാടകരെ പൊലീസ് വഴിയില്‍ തടയുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ തീര്‍ഥാടകരെയാണ് പൊലീസ് വഴിയില്‍ തടഞ്ഞത്. ഇവരില്‍ പലരും ഞായറാഴ്ച ദര്‍ശനത്തിനായി പുറപ്പെട്ടവരാണ്. വഴിയില്‍ തടഞ്ഞതോടെ തീര്‍ഥാടകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തീര്‍ഥാടകരെ നിലയ്ക്കലിലേക്ക് പോലും കടത്തിവിടാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ 20 കിലോമീറ്റര്‍ മുന്‍പു മുതല്‍ പൊലീസ് കാവല്‍ അതിശക്തമാക്കിയിട്ടുണ്ട്.

തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ആരെയും ഇന്നും നാളെയും നിലയ്ക്കല്‍ മുതല്‍ കടത്തി വിടില്ല. മുന്‍പു സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചു. തീര്‍ഥാടകര്‍ അല്ലാത്തവരെ നിലയ്ക്കല്‍ എത്തും മുന്‍പേ തിരിച്ചയയ്ക്കും. തീര്‍ഥാടകരെ ഇന്ന് ഉച്ചയോടെയാകും പമ്പയിലേക്കു വിടുക. വൈകിട്ട് 5 നാണു നട തുറക്കുന്നത്. ഇരുമുടിക്കെട്ടില്ലെങ്കില്‍ തടയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പൊലീസ് അറിയിച്ചു. അതേസമയം 50 വയസ്സുപിന്നിട്ട 15 വനിത പൊലീസുകാരെ വലിയ നടപ്പന്തലില്‍ നിയോഗിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതല്‍ യുവതികളെത്തിയാല്‍ നിയന്ത്രിക്കുന്നതിനാണ് ക്രമീകരണം. പൊലീസ് കമാന്‍ഡോ സംഘമായ തണ്ടര്‍ ബോള്‍ട്‌സും ദ്രുതകര്‍മസേനയും നിലയ്ക്കലിലും പമ്പയിലും ക്യാംപ് ചെയ്യുന്നു. പമ്പയില്‍ 100 വനിതാ പൊലീസിനെ കൂടി നിയോഗിച്ചു. ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകള്‍ ഉതിര്‍ക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്നലെയെത്തിയ തമിഴ് തീര്‍ഥാടകരോടു നിലയ്ക്കലില്‍ വിരിവയ്ക്കാന്‍ നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി ബസിലെത്തിയ തീര്‍ഥാടകരെയും തടഞ്ഞു.

പമ്പയിലും സന്നിധാനത്തും എത്തേണ്ട ജീവനക്കാരെയും കടയുടമകളെയും കടത്തിവിട്ടു. ഇന്നലെ രാത്രി എട്ടരയോടെ മാത്രമാണു മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടത്. എന്നാല്‍ പമ്പ ത്രിവേണി പാലത്തിനിപ്പുറം വണ്ടി നിര്‍ത്തി നടന്നുപോകേണ്ടി വന്നു. പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പമ്പയിലേക്കു പോകണമെന്നു പറഞ്ഞെത്തിയ എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥിനെ നിലയ്ക്കലില്‍നിന്നു തിരിച്ചയച്ചു. തിങ്കളും വ്യാഴവും ഒപ്പിടണമെന്നാണു കോടതി നിര്‍ദേശം. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.

Top