ന്യൂദല്‍ഹി: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഹല്‍ദവാനിയില്‍ നിന്നാണ് ഇവരെ അന്വേഷണ സംഘം പിടികൂടിയത്. ഇവരില്‍ ഒരു മതപണ്ഡിതനും ഉള്‍പ്പെടുന്നു. ബിലാലി പള്ളിയിലെ ഇമാം മുഹമ്മദ് ആസിഫ്, ഇയാളുടെ രണ്ട് സഹായികളുമാണ് പിടിയിലായത്. സ്‌ഫോടനം നടത്തിയ ഉമര്‍ നബിയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമര്‍ നബിയുമായി ഇമാം മുഹമ്മദ് ആസിഫ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
വിദേശത്ത് നിന്ന് ഭീകരരെ നിയന്ത്രിച്ചത് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. ഉമര്‍ അടക്കമുള്ളവരുമായി ഉകാസ എന്ന വിദേശത്തുള്ള ഭീകരന്‍ അഞ്ച് വര്‍ഷം മുന്‍പേ ബന്ധം സ്ഥാപിച്ചെന്ന് എന്‍ഐഎ കണ്ടെത്തി.
തുടര്‍ന്ന് ഭീകരാക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഡ്രോണ്‍ വേധ സംവിധാനം സ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അറസ്റ്റിലായ ഭീകരരുടെ ഇലക്ട്രോണിക്‌സ് ഉപകരങ്ങളുടെ പരിശോധനയില്‍ നിന്നാണ് പാക്കിസ്ഥാനിലേക്കും അഫ്ഗാനിലേക്കും നീളുന്ന കണ്ണികളെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. വൈറ്റ് കോളര്‍ ഭീകരസംഘത്തെ നിയന്ത്രിച്ചിരുന്ന ഉകാസ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി 2020 ല്‍ തന്നെ പ്രതികളുമായി ബന്ധപ്പെട്ടത്. കേസില്‍ പിടിയിലായ ആദിലിന്റെ സഹോദരന്‍ മുസാഫിര്‍ വഴിയാണ് മറ്റു ഡോക്ടര്‍മാരിലേക്ക് ഉഗാസ എത്തുന്നത്.


