സൌന്ദര്യലഹരി ഉപാസനയുടെ പ്രചാരണാര്‍ത്ഥം മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ച് ശ്രീ ശങ്കരഭാരതി സ്വാമികള്‍.

കൊല്ലം:  സൌന്ദര്യലഹരി ഉപാസനയുടെ പ്രചാരണത്തിന്റെ ഭാഗമായി ശ്രീ ശങ്കര ഭാരതി സ്വാമികള്‍ മാതാ അമൃതാനന്ദമയീമഠം സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിക്ക് ശ്രീ മാതാ അമൃതാനന്ദമയീദേവിയെ സന്ദര്‍ശിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പ്രഭാഷണവും ഉണ്ടായിരുന്നു. ഗുരുഭക്തി, സാധന എന്നീ വിഷയങ്ങളെ അധികരിച്ചാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്.
കർണ്ണാടകയിലെ എഡത്തൊരെ ശ്രീ യോഗാനന്ദേശ്വരി സരസ്വതി മഠത്തിന്റെ മഠാധിപതിയാണ് ശ്രീ ശങ്കരഭാരതി സ്വാമികള്‍. ശൃംഗേരി ശാരദാപീഠത്തിലെ ശങ്കരാചാര്യ ശ്രീ ഭാരതി തീര്‍ത്ഥ മഹാസ്വാമികളുടെ ശിഷ്യനാണ് അദ്ദേഹം.
അമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ശ്രീ ശങ്കരഭാരതി സ്വാമികൾ ഇപ്രകാരം പറഞ്ഞു:
”അമ്മയുടെ ആശ്രമം സാധാരണക്കാര്‍ക്ക് വേണ്ടി നിരവധി ഉത്തമമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഭക്തജനങ്ങളില്‍നിന്നും അനേകകാലമായി ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നു. പക്ഷേ, ഇന്നുവരെ ഇവിടെ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. സൌന്ദര്യലഹരി യജ്ഞത്തിന്റെ ഭാഗമായി ഇപ്പോള്‍ മാതാ അമൃതാനന്ദമയി ദേവിയുടെ ആശ്രമത്തിലെത്തിച്ചേർന്നു. ആശ്രമത്തില്‍നിന്നും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അമ്മ വളരെയേറെ സഹായം ചെയ്യുന്നുണ്ട്. അമ്മയുമായി ഒന്നേകാല്‍ മണിക്കൂര്‍ സംഭാഷണം ചെയ്യുകയുണ്ടായി. അപ്പോള്‍, സമൂഹത്തേക്കുറിച്ചുള്ള തന്റെ ഹൃദയഭാവങ്ങള്‍ അമ്മ വ്യക്തമാക്കുകയുണ്ടായി. ഈ ദിശയില്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ അമ്മയേയും ഞാന്‍ അറിയിച്ചു. അമ്മയും സമയം തന്ന് അവ ശ്രദ്ധിക്കുകയുണ്ടായി. ഇതില്‍ ഞാന്‍ അത്യന്തം സന്തുഷ്ടനാണ്.”
സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ (ആചാര്യൻ, ആദിശങ്കര വിദ്യാപീഠം, ഉത്തരകാശി, ഹിമാലയം.), സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി (ദയാനന്ദ ആശ്രമം, പാലക്കാട്),  ശ്രീ അജയ് കുമാര്‍ (ചീഫ് കോര്‍ഡിനേറ്റര്‍, സൌന്ദര്യ ലഹരി ഉപാസനാ മണ്ഡലി),
പ്രൊഫ. ഉണ്ണികൃഷ്ണന്‍ (വൈസ് പ്രിന്‍സിപ്പള്‍, സംസ്‌കൃത കോളേജ്, തിരുവനന്തപുരം),

വാചസ്പതി നന്ദകുമാര്‍ (അന്താരാഷ്ട്ര കോര്‍ഡിനേറ്റര്‍, സംസ്‌കൃത ഭാരതി), ശ്രീ ശ്രീധര ഹെഗ്ഡെ (രക്ഷാധികാരി, വേദാന്ത ഭാരതി), ഹനുമന്ത റാവു (വേദാന്ത ഭാരതി ട്രസ്റ്റ്) തുടങ്ങിയവരും മാതാ അമൃതാനന്ദമയീദേവിയുമായി കൂടിക്കാഴ്ച നടത്തി.

Top