കൊച്ചി: വരാപ്പുഴയില്‍ ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമിച്ച ആയുധങ്ങള്‍ കണ്ടെത്തി. വടിവാള്‍, ഇരുമ്പ് പൈപ്പ് തുടങ്ങിയവയാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ആക്രമണത്തിന് ശേഷം വീട്ടുപരിസരത്ത് തന്നെ ആയുധങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് പ്രതികളെയും ദേവസ്വംപാടത്ത് എത്തിച്ച് തെളിവെടുത്തു.
വരാപ്പുഴ വാസുദേവന്റെ വീടാക്രമണക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. വിപിൻ, വിഞ്ചു, തുളസീദാസ് എന്ന ശ്രീജിത് എന്നിവരാണ് കീഴടങ്ങിയത്. കീഴടങ്ങിയ മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തിരുന്നു. വരാപ്പുഴയിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് ഇവരാണ്. സംഘര്‍ഷത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് പ്രതികള്‍ വ്യക്തമാക്കിയിരുന്നു. വീടാക്രമണത്തെ തുടര്‍ന്നാണ് വസുദേവന്‍ ആത്മഹത്യ ചെയ്തത്. വീടാക്രമണത്തില്‍ പ്രതിയെന്ന് ആരോപിച്ചാണ് ശ്രീജിത്തിനെ പൊലീസ് പിടികൂടി മര്‍ദ്ദിച്ചത്.
തുളസീദാസ് എന്നയാളുടെ മറ്റൊരു പേരാണ് ശ്രീജിത്ത് എന്നത്. ഇയാളാണ് എന്ന് തെറ്റിധരിച്ചാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന ശ്രീജിത്ത് മരിക്കുകയായിരുന്നു.