ഈ അച്ഛനു കൊടുക്കാം നൂറു കയ്യടികൾ: പത്തിൽ തോറ്റിട്ടും മകന് ബൂട്ടും കിറ്റും വാങ്ങി നൽകുന്ന അച്ഛൻ; പ്രവാസിയായ അച്ഛന്റെ കണ്ണീരിൽ കുതിർന്ന കഥ

സ്വന്തം ലേഖകൻ

കൊച്ചി: പത്താം ക്ലാസിൽ കണക്കു പരീക്ഷയ്ക്കു പരാജയപ്പെട്ട മകനെ സാന്ത്വനിപ്പിക്കുന്ന അച്ഛന്റെ ഫോൺ വിളി സോഷ്യൽ മീഡിയയിൽ വെറലാകുന്നു. പരീക്ഷയ്ക്കു ഒരു മാർക്ക് കുറഞ്ഞാൽ, എല്ലാ വിഷയത്തിനും എപ്ലസ് വാങ്ങാതിരുന്നാൽ മക്കളെ എടുത്തിട്ടടിക്കുന്ന അച്ഛനമ്മമാർക്ക് നൽകുന്ന മുന്നറിയിപ്പായിരുന്നു ഈ വിളി. പ്രവാസി മലയാളികൾക്കെല്ലാം മാതൃകയാകുന്ന ഫോൺവിളിയും അത് പരിചയപ്പെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റും ഇങ്ങനെ- ഫോൺവിളിയും ഇതേ തുടർന്നുണ്ടായ യാസിർ എരുമപ്പെട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റും ഇങ്ങനെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്താം ക്ലാസിലെ റിസൽട്ട് വന്ന ദിവസമായിരുന്നല്ലോ ഇന്നലെ .റിസൾട്ടിന് വേണ്ടി കാത്ത് നിൽക്കുന്നവരിൽ എൻറെ അനിയനും (മേമാടെ മകൻ ഇർഫു) എൻറെ പെങ്ങളുട്ടിയും(മേമാടെ മകൾ തസ്നി)യും ഉണ്ടായിരുന്നു.അത്യാവിശ്യം നല്ല മാർക്കോടെ(80% ന് മുകളിൽ)അവര് പാസ്സാവുകയും ചെയ്തു.. അവർക്ക് വിളിച്ച് ‘CONGRATS’ പറഞ്ഞ് ഫോൺ വെച്ചു. പതിവ് ഓഫീസ് ജോലികളുടെ തിരക്കിൽ മുഴുകി.

നാല് ഡ്രൈവർമാരുടെ ഗേറ്റ് പാസ് എടുക്കാനുള്ളത് കൊണ്ട് കസ്റ്റംസിലേക്ക് നടന്നു. ഗേറ്റ് പാസും എടുത്ത് തിരികെ ഓഫീസിൽ എത്തിയപ്പോഴാണ് ഒരു മലയാളി ഡ്രൈവറുടെ ഫോൺ സംസാരം കേൾക്കാൻ ഇടയായത്. അയാൾ തൻറെ ഭാര്യയോടാണ് സംസാരിക്കുന്നത് എന്ന് ആദ്യമേ മനസ്സിലായി. ഞങ്ങളുടെ ഓഫീസിൽ രാവിലത്തെ ഷിഫ്റ്റിൽ അറബികൾ മാത്രമാണ് എന്നുള്ള ധാരണയിലാകാം ആ മനുഷ്യൻ അത്ര ഉച്ചത്തിൽ സംസാരിക്കുന്നത്.

ആ മനുഷ്യൻറെ ചില വാക്കുകളാണ് എന്നെ ഇത് എഴുതാൻ പ്രേരിപ്പിച്ചത്. അയാളുടെ മകൻ കണക്ക് പരീക്ഷയിൽ തോറ്റിരിക്കുകയാണ്. ബാക്കിയുള്ള വിഷയങ്ങളിൽ തട്ടിമുട്ടി ജയിച്ചിട്ടുണ്ട്. കണക്ക് പരീക്ഷയിൽ തോറ്റ ഒരു മകനോട് ഇപ്പോഴത്തെ പല അച്ചന്മാരും സംസാരിക്കുന്ന രീതിയായിരുന്നില്ല അയാളുടെത്. അപ്പുറത്ത് നിന്നും അയാളുടെ ഭാര്യയുടെ സങ്കടവും നാണക്കേടും കലർന്ന സംസാരം തന്നെയാവാം അയാളുടെ സംസാരത്തിൻറെ തുടക്കം.
പക്ഷെ അതിനൊക്കെ അയാള് നൽകിയ മറുപടിയാണ് എന്നെ വല്ലാതെ അതിശയിപ്പിച്ചത്..

‘സൌമ്യേ…. അവന് പരീക്ഷയൊക്കെ ഇനിയും എഴുതാം…. അവസാനത്തെ പരീക്ഷയൊന്നും അല്ലല്ലോ ഇത്.. പക്ഷെ നമുക്ക് നമ്മുടെ മോനെ നഷ്ടായാൽ പിന്നെ കിട്ടില്ല.. നീ അവനെ കുത്തുവാക്ക് പറഞ്ഞ് വിഷമിപ്പിക്കല്ലേ… നീ നോക്കിക്കോ എൻറെ മോനും ഒരിക്കൽ ജയിക്കും’
അത്രയും കേട്ടപ്പോൾ എനിക്കെന്തോ വല്ലാത്തൊരു സങ്കടം ഉള്ളിൽ നീറി. ഇമ്മാതിരി വെയിലത്ത് ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് ട്രെയിലറും ഓടിച് ജീവിതത്തിൻറെ അറ്റം മുട്ടിക്കാൻ വിയർപ്പ് ഒഴുക്കുന്ന ഈ മനുഷ്യന് തൻറെ മകൻ നിസാരമായ ഒരു പത്താംക്ലാസ് പരീക്ഷ തോറ്റുപോയി എന്ന് കേൾക്കുമ്പോൾ എങ്ങനെയാണ് ഇത്രമേൽ സ്നേഹത്തിൽ,.. പ്രതീക്ഷയിൽ സംസാരിക്കാൻ കഴിയുന്നത്… എൻറെ ചോദ്യങ്ങൾ അയാളെയും എന്നെയും തമ്മിലുള്ള അകലം കുറച്ചു. അയാളുടെ സംസാരത്തിന് ഞാൻ വീണ്ടും കാതോർത്തു. ഒളിച്ചു കേൾക്കാനുള്ള മനോഭാവമായിരുന്നില്ല… ഒരു അച്ഛനെ കേൾക്കാനുള്ള ധൃതിയായിരുന്നു കാരണം.

‘നീ സന്തോഷിന് ഫോൺ കൊടുക്ക്… ഞാൻ അവനോട് സംസാരിക്കട്ടെ’

അയാളുടെ ശബ്ദത്തിന് സ്നേഹത്തിൻറെ ചൂരുള്ള പോലെ തോന്നി. അയാൾ തുടർന്നു..

‘മോനേ,… സാരില്ലെടാ ഒരൊറ്റ വിഷയത്തിലല്ലേ തോറ്റൊള്ളൂ.. അത് പ്രശ്നമില്ല… ബാക്കിയൊക്കെ എൻറെ മോൻ പാസായല്ലോ.. നമുക്ക് ഇനിയും സമയമുണ്ടല്ലോ.. ഇൻറെ കുട്ടി വിഷമിക്കണ്ടാട്ടോ… ഇതിലും വലിയ പരീക്ഷയിൽ എൻറെ മോൻ ജയിച്ചിട്ടില്ലേ.. പിന്നെന്താ.. അമ്മ നിന്നോടുള്ള സ്നേഹം കൊണ്ടാ അങ്ങനെയൊക്കെ പറയുന്നത്… എന്നെക്കാളും ജീവനാ അമ്മക്ക് നിന്നെ… നീ അതൊന്നും കേട്ട് സങ്കടമായി ഇരിക്കണ്ടാ ട്ടോ.. അച്ഛൻ ഷറഫുക്കാടെ കയ്യിൽ നിനക്കുള്ള ബൂട്ടും കിറ്റും കൊടുത്തയച്ചിട്ടുണ്ട്.. ഇയ്യ് പറഞ്ഞ കമ്പനിയുടെ നല്ല വില കൂടിയ ബൂട്ടാണ്.. ഓൻ നാളെയോ മറ്റന്നാളോ അവിടെ എത്തും… അടുത്ത മാസല്ലേ നിനക്ക് സെലക്ഷൻ അതിന് പ്രാക്ടീസ് മുടക്കണ്ട’

അങ്ങനെ അയാൾ ഒരുപാട് സംസാരിച്ചു അയാളുടെ മകനോട്.
പക്ഷെ ബാക്കിയൊന്നും ഞാൻ കേട്ടില്ല…
ഇയാളെന്ത് മനുഷ്യനാണ്.. വട്ടാണോ ഇയാൾക്ക്… സ്വന്തം മകൻ പത്താം ക്ലാസിലെ പരീക്ഷ തോറ്റ് നിൽക്കുന്നു. ആ നേരത്ത് അവന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത് അവനെ ഫുട്ബോൾ കളിക്കാൻ വിടുന്നു… ഭ്രാന്ത് തന്നെ അല്ലാതെന്താ പറയാ…
അയാളോടുള്ള പുച്ഛവും അയാളെ കളിയാക്കിയുള്ള ചിരിയും എൻറെ മുഖത്ത് ഞാൻ അറിയാതെത്തന്നെ നിഴലിട്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അയാൾ തൻറെ ബയാൻ(customs bill of entry)കഴിഞ്ഞോ എന്ന് എൻറെ കൂടെയുള്ള അറബിയോട് ചോദിച്ചു. തട്ടിമുട്ടിയുള്ള അങ്ങേരുടെ അറബി ഭാഷക്ക്
‘റൂഹ് മിന്നാക്ക്’ (അവിടേക്ക് പോകൂ) എന്ന ഭാഷയിൽ എൻറെ കൂടെയുള്ള അറബി മറുപടി കൊടുത്തു. അപ്പോഴാണ് അയാൾ എന്നെ ശ്രദ്ധിക്കുന്നത്.

‘ആഹാ.. മലയാളി ഉണ്ടായിരുന്നോ….’
അയാളുടെ ചോദ്യം.

‘ആഹ് ഉണ്ടായിരുന്നു.. ഞാൻ കസ്റ്റംസിൽ പോയിരിക്ക്യാർന്നു’
എൻറെ മറുപടിയും കേട്ടപ്പോൾ അയാൾ ചോദിച്ചു

‘എത്രയായി എൻറെ പൈസ’

‘നിങ്ങടെ നാനൂറ്റി മുപ്പത് ദിർഹംസ്’

കാഷ് എടുത്ത് എനിക്ക് നേരെ നീട്ടുമ്പോൾ ഞാൻ അയാളോട് ചോദിച്ചു…

‘കണക്കിലാണോ മോൻ തോറ്റത്… കണക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് എല്ലാരും പറയുന്നുണ്ട്’….

‘ആഹ്… കണക്കില് തോറ്റു… അതൊന്നും അത്ര പ്രശ്നമില്ല.. ഭാര്യയുടെ വഴക്ക് പറച്ചിലാ എനിക്ക് പേടി… ഓരോ ന്യൂസ് കേൾക്കാറില്ലേ… മാർക്ക് കുറഞ്ഞതിന് കുട്ടികൾ ആത്മഹത്യ ചെയ്തു എന്നും ഞരമ്പ് മുറിച്ചു എന്നൊക്കെ പറഞ്ഞ്… അതൊക്കെ ഓർക്കുമ്പോൾ നെഞ്ചില് തീയാ… ‘

അയാൾ അത്രയും പറഞ്ഞപ്പോൾ എനിക്കത് വരെ തോന്നാത്ത ഒരു കൗതുകമായി അയാൾ പറയുന്ന കാര്യങ്ങളോട്…. ഞങ്ങൾ വീണ്ടും സംസാരിച്ചു… ചെറിയ രീതിയിൽ ഞങ്ങൾ കമ്പനിയായി..

അന്നേരം അയാൾ പറഞ്ഞ ചില കാര്യങ്ങൾ ഞാനറിയാതെ എൻറെ കണ്ണ് നിറക്കുന്നുണ്ടായിരുന്നു.
അങ്ങേർക്കും അങ്ങേരുടെ ഭാര്യക്കും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയതാണ് സന്തോഷിനെ…. അവനെ അവൻറെ അമ്മ പ്രസവിക്കുമ്പോൾ ചെറിയ ബുദ്ധിമാന്ദ്യവും അംഗവൈകല്യവുമുള്ള ഒരു കുഞ്ഞായിരുന്നു അവൻ. അവൻറെ കാലുകൾക്ക് നടക്കാനുള്ള ശേഷി ഇല്ലായിരുന്നു… ബുദ്ധി വികാസവും കുറവായിരുന്നു. അന്ന് ഡോക്ടർമാർ അതിനൊരു ഇംഗ്ലീഷ് പേരും കൊടുത്തിരുന്നു.
സാധാരണ ജീവിതത്തിലേക്ക് അത്ര പെട്ടന്നൊന്നും മടങ്ങി വരാൻ സാധ്യതയില്ലാത്ത ഒരു അസുഖത്തെ അഞ്ച് വർഷം കൊണ്ടാണ് ആ കുഞ്ഞ് അതിജീവനത്തിൻറെ യാഥാർത്ഥ്യത്തിലേക്ക് വഴി തിരിച്ചത്.
അയാൾ തൻറെ മകനെക്കുറിച്ച് പറഞ്ഞൊകാര്യമുണ്ട്…. വല്ലാത്ത മൂർച്ചയുള്ള വാക്കുകൾ… സ്നേഹവും അഭിമാനവും ചേർത്ത് വെച്ച വാക്കുകൾ….

‘കണക്കില് മാത്രമേ അവൻ തോറ്റുള്ളൂ എന്ന് കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചത് ഞാനാണ്.. കാരണം ബാക്കിയുള്ള വിഷയങ്ങളിലൊക്കെ അവൻ ജയിച്ചല്ലോ…. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾ പഠിക്കേണ്ടിയിരുന്ന സ്‌കൂളിൽ നിന്നും സാധാരണ കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ പഠിച്ച്… കാല് കൊണ്ട് അനക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ നിന്നും നടന്നും.. ഓടിയും നന്നായി ഫുട്ബോൾ കളിച്ചും ഇന്നിപ്പോൾ പത്താംക്ലാസ് പരീക്ഷയിൽ കണക്കിനൊഴികെ ബാക്കിയെല്ലാ വിഷയങ്ങളിലും ജയിച്ചു എന്നുകൂടി കേട്ടപ്പോൾ പത്ത് A+ കിട്ടിയ ഒരു മകൻറെ അച്ഛന് ഉണ്ടാകുന്ന സന്തോഷമാണ് എനിക്കിപ്പോൾ… അവൻ ഇനിയും ഉയരങ്ങളിൽ എത്തും… എനിക്കുറപ്പാ… ഐ.എം വിജയനെപ്പോലെ നല്ലൊരു ഫുട്ബോൾ കളിക്കാരനാകും എൻറെ മോൻ…’

അത്രയും കേട്ടപ്പോൾ ആ മനുഷ്യനോട് എന്തെന്നില്ലാത്ത ബഹുമാനവും സ്നേഹവും കൂടി എൻറെ കണ്ണ് നനവറിഞ്ഞു… കണ്ണടയുടെ ഫ്രെയിമിനിടയിൽ കയ്യിട്ട് ഞാനത് തുടച്ചു…
അതുവരെ ലഭിക്കാത്ത ഒരു പോസിറ്റീവ് വൈബ്രേഷൻ അയാളുടെ വാക്കുകളിൽ നിന്നും എനിക്ക് കിട്ടി.
സ്വന്തം മകൻറെ തോൽവി മറ്റൊരുപാട് വിജയങ്ങളിലൂടെ ആഘോഷിക്കുന്ന ധീരമായ നിലപാടുകളുള്ള അച്ഛൻ… ചങ്ക് പൊളിയുന്ന ശകാരങ്ങൾ കൊണ്ട് മകൻറെ കണ്ണ് നിറക്കുന്നതിന് പകരം,.. ഉള്ള് തൊടുന്ന വാക്കുകൾ കൊണ്ട് മകനെ സ്നേഹം കൊണ്ട് പൊതിയുന്ന അച്ഛൻ…
സ്വന്തം കുഞ്ഞിന് ഒരു A+ കുറഞ്ഞതിൻറെ പേരിൽ അവനെ/അവളെ ടോർച്ചർ ചെയ്ത് ഒരു മുഴം കയറിലേക്ക് അവരെ എത്തിക്കുന്ന ഒരുപാട് മാതാ-പിതാക്കൾക്ക് ഒരു പാഠശാലയാണ് ആ മനുഷ്യൻ….
മകൻറെ അഭിരുചി ഫുട്ബോൾ കളിയിലാണ് എന്ന് മനസ്സിലാക്കി കണക്കിൽ തോറ്റ് നിൽക്കുന്നവൻറെ കാലിൽ ബൂട്ടും പന്തും വെച്ച് കൊടുക്കുന്ന ധീരനായ അച്ഛൻ….
എനിക്കയാളോട് തോന്നിയ ബഹുമാനമാകാം എൻറെ രണ്ടുതുള്ളി കണ്ണുനീർ…

തന്ന അഞ്ഞൂറ് ദിർഹംസിന് ബാക്കി എഴുപത് തിരിച്ച് കൊടുക്കുമ്പോൾ ഞാൻ അയാളുടെ മുൽക്കിയയിൽ(RC ബുക്കിൽ) അയാളുടെ പേര് നോക്കി…
‘രാജൻ അബ്രഹാം’….
ആ പേരിന് ‘ധീരനായ അച്ഛൻ’ എന്നുകൂടി അർത്ഥമുണ്ട് എന്ന് ഞാനറിഞ്ഞു.

ബാക്കി വാങ്ങി ഗേറ്റ്പാസ്സും ബയാനും കൊണ്ട് അയാൾ ഒഫീസിൽ നിന്നും പോകുമ്പോൾ എനിക്കയാളെ ഒന്ന് സല്യൂട്ട് ചെയ്യണമെന്ന് തോന്നി…. എന്തൊരു വലിയ പാഠമാണ് ആ മനുഷ്യൻ പഠിപ്പിച്ചത്… എത്ര വലിയ സഹനത്തിൻറെ,ധീരതയുടെ ആശയമാണ് ആ മനുഷ്യൻ പകർന്നത്….

അച്ഛനാവുക എന്നത് ഒരു കുഞ്ഞിന് ജന്മം നൽകാൻ കാരണക്കാരനാകുന്നവനല്ല….!
ആ കുഞ്ഞിനെ ജീവിതം കൊണ്ട് ചങ്കിൽ ഏറ്റി,.. ഹൃദയത്തിൽ താലോലിച്ച് അവരുടെ ഓരോ വളർച്ചയിലും സന്തോഷവും ആഹ്ലാദവും ചേർത്ത് വളർത്തി വലുതാക്കുന്ന ഉത്തമനായ മനുഷ്യൻറെ പേരാണ് ‘അച്ഛൻ’…….

സന്തോഷ് എന്ന ആ മകനെ ഞാൻ കണ്ടിട്ടുപോലുമില്ല…. പക്ഷെ ഒന്നുറപ്പാണ്.. നാളെ ഒരു നാൾ കേരളത്തിൽ നിന്ന് അങ്ങനെയൊരു ഫുട്ബോൾ കളിക്കാരൻ നമ്മെ ഐ.എം വിജയനെപ്പോലെ അത്ഭുതപ്പെടുത്തും.. അവൻറെ ജേർസിക്ക് പിറകിൽ ‘സന്തോഷ് രാജൻ’ എന്ന പേരും കാണാൻ കഴിയും….
കാരണം അവൻറെ വിജയങ്ങളുടെ ഘോഷയാത്ര ഞാനാ അച്ഛൻറെ കണ്ണിലും വാക്കിലും കണ്ടിരുന്നു….
അവനെക്കുറിച്ച് പറയുമ്പോൾ ആ അച്ഛൻറെ കണ്ണിലെ പ്രകാശം എനിക്ക് കാണാമായിരുന്നു….

Yasir Erumapetty
യാസിർ.എരുമപ്പെട്ടി

Top