ചോദ്യം വിദ്യാര്‍ഥികള്‍ തീരുമാനിക്കും; അടിമുടി മാറി എസ്എസ്എല്‍സി പരീക്ഷ

എസ്എസ്എല്‍സി പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. 2018 മാര്‍ച്ച് ഏഴിനാണ് പരീക്ഷയാരംഭിക്കുന്നത്. 26ന് പരീക്ഷ അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 12 മുതല്‍ 21 വരെ നടക്കും. ഇത്തവണ ചില പരിഷ്‌കാരങ്ങളുമായാണ് എസ്എസ്എല്‍സി പരീക്ഷയെത്തുന്നത്. പരീക്ഷയ്ക്കുള്ള ചോദ്യ ബാങ്കിലേക്ക് കുട്ടികള്‍ക്കും ചോദ്യങ്ങള്‍ നിര്‍ദേശിക്കാമെന്ന ശുപാര്‍ശയാണ് ഏറ്റവും ശ്രദ്ധേയം. കുട്ടികള്‍ ചോദ്യമെഴുതി അധ്യാപകരെ ഏല്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. കുട്ടികള്‍ നിര്‍ദേശിക്കുന്ന ചോദ്യങ്ങള്‍ അധ്യാപകര്‍ ചോദ്യ ബാങ്കിലേക്ക് അപ്‌ലോഡ് ചെയ്യും. കുട്ടികളുടെ പേരില്‍ തന്നെയായിരിക്കും ഈ ചോദ്യങ്ങള്‍ രേഖപ്പെടുത്തുക. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടൂ ചോദ്യങ്ങളില്‍ പിഴവു വന്നത് വലിയ വിവാദമായിരുന്നു. ഇതു പരിഹരിക്കുന്നതിനു വേണ്ടി ചോദ്യ ബാങ്ക് രൂപീകരിക്കുകയും അതിലേക്ക് അധ്യാപകര്‍ക്കു ചോദ്യങ്ങള്‍ നിര്‍ദേശിക്കാനും അവസരം നല്‍കിയിരുന്നു. എസ്‌സിഇആര്‍ടി ശില്‍പ്പശാല നടത്തിയാണ് ചോദ്യ ബാങ്കില്‍ നിന്നു ചോദ്യ പേപ്പര്‍ തയ്യാറാക്കുക. എസ്എസ്എല്‍സി പരീക്ഷ രാവിലെ തന്നെ നടത്തണമെന്ന് ഗുണമേന്‍മാ പരിശോധനാ സമിതി ശുപാര്‍ ചെയ്തു. നിലവില്‍ പരീക്ഷ ഉച്ച കഴിഞ്ഞാണ്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയാണ് ഇതേ ദിവസം രാവിലെ നടത്തിയിരുന്നത്. എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിക്കുന്നത്. പകരം ചോദ്യ പേപ്പര്‍ സ്‌കൂളില്‍ തന്നെ സൂക്ഷിച്ച് രാവിലെ പരീക്ഷ നടത്താമെന്നതാണ് ശുപാര്‍ശ. ക്രിസ്മസ് പരീക്ഷ ഹൈസ്‌കൂളില്‍ ഡിസംബര്‍ 13 മുതല്‍ 21 വരെയായിരിക്കും. യുപി സ്‌കൂളില്‍ പരീക്ഷ 14 മുതല്‍ 21 വരെ നടക്കും. മുസ്‌ലിം സ്‌കൂളുകളില്‍ 2018 ജനുവരി 15 മുതല്‍ 28 വരെയായിരിക്കും പരീക്ഷ.

Top