വിദേശ കമ്പനികളുടെ നികുതി ബാധ്യത 40,000 കോടി; കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളിയ കടം സാധാരണക്കാരനു ബാധ്യത

ന്യൂഡല്‍ഹി: വിദേശ കമ്പനികളുടെ 40,000 കോടിയില്‍പരം രൂപ വരുന്ന നികുതി ബാധ്യത കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളി. വിദേശ സ്ഥാപന നിക്ഷേപകര്‍ക്ക് (എഫ്.ഐ.ഐ) കിട്ടിയ മൂലധന നേട്ടത്തിന് മുന്‍കാല പ്രാബല്യത്തോടെ മിനിമം ബദല്‍ നികുതി (മാറ്റ്) ഈടാക്കേണ്ടതില്ളെന്ന് തീരുമാനിച്ചുകൊണ്ടാണിത്. ഓഹരി വിപണിയിലെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിദേശ കമ്പനികളെ തൃപ്തിപ്പെടുത്താനാണ് ഭീമമായ സംഖ്യ വേണ്ടെന്നുവെച്ചത്.
കഴിഞ്ഞ ഏപ്രില്‍ ഒന്നിനു മുമ്പ് വിദേശ സ്ഥാപന നിക്ഷേപകര്‍ക്കെതിരെ എടുത്ത കേസുകള്‍ മുന്നോട്ടു കൊണ്ടുപോകരുതെന്ന ജസ്റ്റിസ് എ.പി ഷാ കമ്മിറ്റി ശിപാര്‍ശ പ്രയോജനപ്പെടുത്തിയാണ് സര്‍ക്കാര്‍ തീരുമാനം. മൂന്നര മാസം മുമ്പ്, ഏപ്രില്‍ 15ന് 40,000 കോടിയുടെ നികുതി ഈടാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചതാണ്.
ഇന്ത്യയുടെ ജലസേചന മുഖം മാറ്റാന്‍ ഈ തുകകൊണ്ട് തനിക്കു കഴിയുമെന്ന് അന്ന് മന്ത്രി വിശദീകരിച്ചു.
എന്നാല്‍, മാറ്റ് വേണ്ടെന്നുവെച്ചത് നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുമെന്നാണ് ഇപ്പോള്‍ വിശദീകരിക്കുന്നത്.
അന്യായമായ ഇളവാണ് വിദേശ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി പറഞ്ഞു. സാധാരണ നിക്ഷേപകനെയോ ഇന്ത്യന്‍ സംരംഭകനെയോ കര്‍ഷകനെയോ കണക്കിലെടുക്കാത്ത സ്യൂട്ട്-ബൂട്ട് സര്‍ക്കാറാണ് നരേന്ദ്ര മോദിയുടേതെന്ന് വീണ്ടും തെളിഞ്ഞു.
40,000 കോടി എഴുതിത്തള്ളുന്ന സര്‍ക്കാര്‍ പാര്‍ലമെന്‍റിനോട് ഉത്തരം പറയണം. മുന്‍നിലപാട് തിരുത്തിയതില്‍ പിന്നാമ്പുറ കളികളുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
മാറ്റ് വേണ്ടെന്നുവെച്ച തീരുമാനം വ്യവസായികളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സ്വാഗതം ചെയ്തു. തര്‍ക്കങ്ങള്‍ തീര്‍ക്കാനും മെച്ചപ്പെട്ട വ്യവസായ അന്തരീക്ഷം സൃഷ്ടിക്കാനും ഇതുവഴി സാധിക്കുമെന്ന് സംഘടന പറഞ്ഞു.

Top