തിരുവനന്തപുരം: തന്നെ പിടിക്കാനെത്തിയ പൊലീസ് പഴനി ബാബയുടെ ചിത്രം തിരിച്ചറിയാത്തത് ഭാഗ്യമായെന്നും അല്ലെങ്കില്‍ ഇസ്ലാം ഭീകരവാദിയാക്കിയേനെയെന്നും വേടന്‍.
‘ചുമരില്‍ നിറച്ച് ഇഷ്ടപ്പെട്ട സാമൂഹിക നേതാക്കളുടെ പടമൊക്കെയുണ്ടായിരുന്നു. അതില്‍ പ്രഭാകരന്റെ ഫോട്ടോയാണ് ഇവര് കണ്ടത്. അതോടെ പൊലീസുകാര്‍ ബേജാറായി, തമിഴ്പുലിയാണോ എന്നൊക്കെ അവര്‍ക്ക് തോന്നിക്കാണും. അതില്‍ തന്നെയാണ് പഴനി ബാബയുടെ പടവുമുണ്ടായിരുന്നതെന്നും ‘ വേടന്‍ പറഞ്ഞു.
‘ ഇന്ത്യന്‍ ഇസ്ലാം പൊളിറ്റിക്സിന്റെ അടിസ്ഥാനം പഠിക്കണമെന്നുണ്ടെങ്കില്‍ പഴനി ബാബയെക്കുറിച്ച് പഠിക്കണം എന്നാണ് പിള്ളേരുടെ അടുത്ത് ഞാന്‍ പറയാറ്. അദ്ദേഹത്തിന്റെ പ്രസംഗമൊക്കെ കേള്‍ക്കേണ്ടതാണ്. ചിലയാളുകളൊക്കെ അദ്ദേഹത്തിന്റെ പ്രസംഗം അക്രമാസക്തമാണെന്നൊക്കെ പറയാറുണ്ട്.
ഇവിടെയുള്ള ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നാണ് അദ്ദേഹം പറയാറ്. സനാതന ധര്‍മത്തിനെതിരെ പോരാടണമെന്നും തുല്യത ഒരിക്കലും അതിലൂടെ ലഭിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. എംജിആറുമായി വളരെ അടുപ്പമുള്ളയാളായിരുന്നു അദ്ദേഹം. എംജിആറിനെക്കാള്‍ വയസ് കുറവായിട്ടും അദ്ദേഹത്തെ ‘ഡേയ് തൊപ്പി’ എന്നൊക്കെയാണ് വിളിച്ചിരുന്നത്. ഇവര്‍ തമ്മില്‍ തെറ്റിയ ശേഷം നൂറു കേസുകളെങ്കിലും എടുത്തിട്ടുണ്ടാവും. സോണിയാ ഗാന്ധിയുടെ ഉറ്റ സുഹൃത്തായിരുന്നു.
അയാളുടെ ഫോട്ടോ ഒക്കെ ഇവിടെയുണ്ടായിരുന്നു. പക്ഷേ വന്ന പൊലീസുകാര്‍ക്ക് മനസിലായില്ല. അവര് കണ്ടത് വേലുപ്പിള്ള പ്രഭാകരന്റെ ഫോട്ടോയാണ്. അല്ലെങ്കില്‍ ഞാന്‍ ഇസ്ലാം ഭീകരവാദി കൂടിയായെനെ”- എന്നാണ് വേടന്‍ പറയുന്നത് .
മുസ്ലീം രാഷ്ട്രം സ്ഥാപിക്കാന്‍ അമുസ്ലിങ്ങള്‍ക്കിടയില്‍ പരിശ്രമിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച തീവ്ര മതപ്രഭാഷകനായിരുന്നു പഴനി ബാബ . ഇസ്ലാമിനെ അപമാനിക്കാന്‍ ധൈര്യപ്പെടുന്ന ആരെയും കൊല്ലാന്‍ വാളെടുക്കണാമെന്ന് യുവാക്കളെ പ്രോത്സാഹിപ്പിച്ചയാളുമായിരുന്നു.


