മകൾക്ക് ചോറിലും അമ്മയ്ക്ക് മീൻ കറയിലും അച്ഛന് രസത്തിലും കലക്കി നൽകിയത് എലിവിഷം; ആറു വർഷം മുമ്പത്തെ ഇളയെ മകളുടെ മരണത്തിൽ പങ്കില്ല; എല്ലാവരേയും കൊന്നത് അവിഹിതബന്ധങ്ങൾക്കു തടസം നിൽക്കാതിരിക്കാനെന്നും കുറ്റസമ്മതം…

കണ്ണൂർ: നൊന്തുപെറ്റ മകൾക്കു ചോറിലും പെറ്റമ്മയ്ക്കു മീൻകറിയിലും അച്ഛനു രസത്തിലും എലിവിഷം കലർത്തി നൽകിയ ക്രൂരത. പിണറായി എന്ന പാർട്ടി ഗ്രാമത്തിൽ സൗമ്യ ഇതൊക്കെ ചെയ്തത് സുഖജീവിതത്തിന് വേണ്ടിയായിരുന്നു. പത്താംക്ലാസ് വരെ മാത്രം പഠിച്ച സൗമ്യ ഇരുപത്തിയെട്ടു വയസ്സിനിടെ ചെയ്യാത്ത ജോലികളില്ല. കല്ലുവെട്ട് തൊഴിൽ മുതൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ സഹായിയായി വരെ ജോലി ചെയ്തു. നിലവിൽ ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ കലക്ഷൻ ഏജന്റായി ജോലി. ഈ പരിചയമുപയോഗിച്ചു പലരുമായും വൻ സാമ്പത്തിക ഇടപാടുകളും. അവിഹിതബന്ധങ്ങൾക്കു തടസം നിൽക്കാതിരിക്കാനാണ് മാതാപിതാക്കളെ കൊന്നതെന്ന് സൗമ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മണിക്കൂറുകളോളം ചോദ്യംചെയ്യലിനോടു സഹകരിക്കാതിരുന്ന സൗമ്യ കുറ്റം തെളിയിക്കാൻ ചില ഘട്ടങ്ങളിൽ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനിടെ സിഐയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിനു ശേഷം ഉച്ചയോടെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യാനെത്തി. ഇവർക്കു മുൻപിലും ഏറെനേരം സൗമ്യ പിടിച്ചുനിന്നു. 11 മണിക്കൂർ ചോദ്യംചെയ്യൽ നീണ്ടതോടെ ഇവരുമായി ബന്ധമുള്ള പലരെയും പലപ്പോഴായി റെസ്റ്റ് ഹൗസിലേക്കു പൊലീസ് വിളിച്ചുവരുത്തി. ശാസ്ത്രീയ പരിശോധനാഫലമല്ലാതെ മറ്റൊരു തെളിവും ഇവർക്കെതിരെ ആദ്യഘട്ടത്തിൽ പൊലീസിനു ലഭിച്ചിരുന്നില്ല. സാഹചര്യത്തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലായിരുന്നു. പക്ഷേ കാമുകന്മാർ അടക്കം എത്തിയതോടെ എല്ലാം സൗമ്യ തുറന്നു സമ്മതിച്ചു. ഇതോടെ പിണറായിയിലെ ദുരൂഹമരണങ്ങൾ കൊലപാതകമാണെന്ന് പൊലീസ് തെളിയിച്ചു. കേരളം കണ്ട ഏറ്റവും വലിയ ക്രിമിനൽ ഗുഡാലോചനയാണ് ഈ 28കാരി ചെയ്തത്. വിഷം ഉള്ളിൽ ചെന്നാണ് സൗമ്യയുടെ മക്കളും മാതാപിതാക്കളും മരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതാണ് നിർണ്ണായകമായത്. എലിവിഷത്തിന്റെ പ്രധാനഘടകമായ അലൂമിനിയം ഫോസ്‌ഫൈഡാണ് ശരീരത്തിനുള്ളിൽ നിന്നും കണ്ടെടുത്തത്. എലിവിഷം ഈ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഇതിനിടെ എലിവിഷം ഉള്ളിൽച്ചെന്ന ലക്ഷണവുമായി സൗമ്യ ആശുപത്രിയിലായി. പക്ഷം സൗമ്യയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർമാർ കണ്ടെത്തി. സൗമ്യയുടെ മെഡിക്കൽ പരിശോധനയിൽ അവരുടെ ശരീരത്തിൽ രാസവസ്തുക്കളുടെ സൂചന ഇല്ലാിരുന്നു. ചർദ്ദിയുടെ അസുഖം പറഞ്ഞപ്പോൾ ആദ്യം ആശുപത്രിയിൽ പോകാൻ കൂട്ടാക്കാതിരുന്നതും സംശയത്തിന് ഇട നൽകി. ഇതോടെ സൗമ്യയെ പൊലീസ് നിരീക്ഷിച്ചു. പ്രവർത്തികളിൽ സംശയം തോന്നി. അങ്ങനെ പിണറായിയിലെ ക്രൂരത പുറം ലോകം അറിഞ്ഞു.

സൗമ്യയുടെ അച്ഛൻ കുഞ്ഞിക്കണ്ണൻ, അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീർത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളിൽ മരിച്ചത്. 2012 സെപ്റ്റംബർ ഒൻപതിനാണ് ഇളയ മകൾ കീർത്തന മരിച്ചത്. ആറു വർഷങ്ങൾക്കു ശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. കമല മാർച്ച് ഏഴിനും കുഞ്ഞിക്കണ്ണൻ ഏപ്രിൽ 13നും മരിച്ചു. തലശ്ശേരി റസ്റ്റ് ഹൗസിൽ 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾക്കും ഒരു മകൾക്കും എലിവിഷം നൽകിയാണ് കൊന്നതെന്ന് ചോദ്യം ചെയ്യലിൽ സൗമ്യ സമ്മതിച്ചു. അച്ഛൻ കുഞ്ഞിക്കണ്ണന് രസത്തിലും അമ്മ കമലയ്ക്കു മീൻ കറിയിലും മകൾ ഐശ്വര്യയ്ക്കു ചോറിലും വിഷം നൽകിയെന്ന് സൗമ്യ സമ്മതിച്ചു. ഇളയമകൾ കീർത്തനയുടേത് സ്വാഭാവിക മരണമാണെന്നും ഇവർ മൊഴി നൽകിയതായാണ് വിവരം. ഛർദ്ദിയെ തുടർന്നാണ് സൗമ്യയുടെ കുടുംബത്തിലെ നാലു പേരും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിൽനിന്നുള്ള നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തിൽ അലുമിനിയം ഫോസ്‌ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് മരണം കൊലപാതകമെന്ന് ഉറപ്പിച്ചത്. തലശ്ശേരി എഎസ്‌പി ചൈത്ര തെരേസ ജോണിന്റേയും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി രഘുരാമന്റേയും മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണത്തോട് സൗമ്യ വേണ്ട രീതിയിൽ സഹകരിച്ചിരുന്നില്ല. ഛർദ്ദിയെ തുടർന്ന് സൗമ്യ ആശുപത്രിയിലായിരുന്നതിനാൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിനായിരുന്നില്ല. എലിവിഷത്തിൽ പ്രധാനഘടകമായ അലുമിനിയം ഫോസ്‌ഫൈഡ് എങ്ങനെ മരണപ്പെട്ടവരുടെ ഉള്ളിലെത്തി എന്നതിൽ ഊന്നിയായിരുന്നു പൊലീസ് അന്വേഷണം. സൗമ്യയുടെ വീടുമായി ബന്ധപ്പെട്ടിരുന്ന ചിലർ കേസിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചതും നിർണ്ണായകമായി. ഇതോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ സൗമ്യയെത്തേടി പൊലീസെത്തി. മഫ്തിയിലെത്തിയ പൊലീസ് സൗമ്യയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു. ഒടുവിൽ കുറ്റസമ്മതവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top