ചെരുപ്പ് തലയില്‍വെച്ച് വീടിനുചുറ്റും ഓടിക്കും; ചൂരല്‍പ്രയോഗവും; വേദന സഹിക്കാനാവതെ യുവതി വാവിട്ടുനിലവിളിച്ചപ്പോള്‍ പുറംലോകം അറിഞ്ഞു

cry2

കോതമംഗലം: ഇന്നും ആചാരങ്ങളുടെ പേരില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ശിക്ഷാ രീതികള്‍ അതി കഠിനമാണ്. കണ്ണുനനയ്ക്കുന്ന ശിക്ഷാവിധികളാണ് കോതമംഗലത്ത് ഇപ്പോഴും നടപ്പിലാക്കുന്നത്. ചെരുപ്പ് തലയില്‍വെച്ച് വീടിനുചുറ്റും ഓടിക്കുക, ചൂരല്‍ പ്രയോഗം എന്നിങ്ങനെയാണ് ശിക്ഷകള്‍.

ഭാര്യ അനുസരണക്കേട് കാട്ടിയെന്നറിയിച്ചപ്പോള്‍ നിലക്ക് നിര്‍ത്താന്‍ ത്വരിഖത്ത് ആത്മീയാചാര്യന്‍ ഷൈഖ് അലി, നെല്ലിക്കുഴി സ്വദേശിയായ പ്രവര്‍ത്തകനോട് നിര്‍ദ്ദേശിച്ച ശിക്ഷാവിധി ഇങ്ങനെ. ശിക്ഷാവിധി അക്ഷരം പ്രതി നടപ്പിലാക്കിയതോടെ സഹികെട്ട ഇയാളുടെ യുവതിയായ ഭാര്യ വാവിട്ടു നിലവിളിച്ചു. ഇതോടെ അയല്‍വാസികള്‍ പ്രശ്നത്തിലിടപെടുകയും താക്കീതുചെയ്യുകയും ചെയ്തതോടെ തല്‍ക്കാലം പിന്‍വാങ്ങിയ പ്രവര്‍ത്തകന്‍ നിസ്‌കരിക്കാത്തതിന്റെ പേരില്‍ രണ്ടുവയസ്സുകാരനായ മകനെ ചൂരലിന് അടിച്ച് അവശനാക്കിയതായും വിശ്വസനീയ കേന്ദ്രത്തില്‍ നിന്നും വിവരം ലഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യമാര്‍ക്കെതിരെ സംഘടനാപ്രവര്‍ത്തകര്‍ നടത്തിവരുന്ന പ്രകൃതശിക്ഷാരീതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായിട്ടണ്ട്. സംഘടനയുടെ പ്രവര്‍ത്തകനായ കുറ്റിലഞ്ഞി കൊട്ടകംബിള്ളി ഇസ്മായിലിന്റെ പീഡനത്തെതുടര്‍ന്ന് അവശയായ ഭാര്യ ഭാര്യ താഹിറ (33)ഇപ്പോള്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികത്സയിലാണ്. നിസാരകാരണങ്ങളുടെ പേരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് താഹിറ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പനിയും അസുഖങ്ങളും കാരണം സുഖമില്ലാതിരുന്ന തന്നെ ഇന്നലെ രാവിലേയും ചൂരലും ചട്ടുകവും ഉപയോഗിച്ച് ഭര്‍ത്താവ് മര്‍ദ്ദിച്ചതായി താഹിറ പൊലീസില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ശക്തമായ പനിയും മര്‍ദ്ദനമേറ്റതിന്റെ അസ്വസ്ഥതകളുമായിക്കഴിഞ്ഞിരുന്ന താഹിറയെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തിരൂര്‍ കേന്ദ്രീകരിച്ചുള്ള ത്വരീഖത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണ് മകളെ ഇസ്മയില്‍ മര്‍ദ്ദിക്കാന്‍ തുടങ്ങിയതെന്ന് താഹിറയുടെ പിതാവ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഷൈഖ് അലിയുടെ നിര്‍ദ്ദേശപ്രകാരം വിചിത്രമായ ശിക്ഷാവിധികളാണ് സംഘടനാപ്രവര്‍ത്തകര്‍ കുടുംബങ്ങളില്‍ നടപ്പാക്കുന്നതെന്നും ഇക്കാര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും താഹിറയുടെ പിതാവ് ഹമീദ് വെളിപ്പെടുത്തി. താഹീറയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചതായി കോതമംഗലം എസ് ഐ സുധീര്‍ മനോഹര്‍ അറിയിച്ചു.

താഹീറയ്ക്കുനേരെയുണ്ടായ ക്രൂരമായ മര്‍ദ്ദനമുറകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ സംഘടനാപ്രവര്‍ത്തകരുടെ ക്രൂരതകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. മക്കളെ വലവീശിപ്പിടിച്ച് തന്റെ കുടുംബം ഷൈഖ് അലി കുട്ടിച്ചോറാക്കിയെന്നാണ് ചുമട്ടുതൊഴിലാളിയായ നെല്ലിക്കുഴി കീടത്തുംകുടി അബ്ബാസിന്റെ വെളിപ്പെടുത്തല്‍. സംഘടനയുടെ പ്രവര്‍ത്തകരായ മൂത്ത മകന്‍ അന്‍സിലിലും സഹോദരന്‍ അനൂപും ചേര്‍ന്ന് തന്നെ ആക്രമിക്കുകയും കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി അബ്ബാസ്സ് ആലുവ റുറല്‍ എസ്പി ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ആദ്യം മൂത്തമകന്‍ അന്‍സിലും പിന്നീട് തന്റെ ഭാര്യ നസീമയും പിന്നാലെ ഇളയമകന്‍ അനൂപും സംഘടനയില്‍ അംഗങ്ങളായെന്നാണ് അബ്ബാസിന്റെ വെളിപ്പെടുത്തല്‍. അനുസരണക്കേട് കാട്ടിയെന്നാരോപിച്ച് മൂത്തമകന്‍ ഭാര്യയെ പ്ലാസ്റ്റിക്ക് കസേരക്ക് അടിക്കാറുണ്ടെന്നും ഇത്തരത്തില്‍ താന്‍ വീട്ടില്‍ വാങ്ങിയിട്ടിരുന്ന 11 കസേരകള്‍ ഉപയോഗശൂന്യമായയെന്നും അബ്ബാസ്സ് ആരോപിക്കുന്നു. നെല്ലിക്കുഴി മേഖലയിലെ സംഘടനയുടെ നേതാവായി മാറിയ മകന്‍ തന്നെ കൊല്ലാനെത്തുമെന്ന് ഭയപ്പെടുന്നതായും പ്രാണഭയത്താലാണ് ഇപ്പോള്‍ കഴിയുന്നതെന്നും അബ്ബാസ് വ്യക്തമാക്കി.

നേഴ്സിങ് പഠനത്തിനായി മൂത്തമകന്‍ അന്‍സിലിനെ മഞ്ചേരി എം ഇ എസ് കോളേജില്‍ ചേര്‍ത്തിരുന്നെന്നും വീട്ടിലേക്ക് വരവെ ട്രെയിനില്‍ വച്ച് പരിചയപ്പെട്ട ഷൈഖ് അലിയുടെ അനുയായികള്‍ മകനെ പ്രലോഭിപ്പിച്ച് കൂടെ ചേര്‍ക്കുയായിരുന്നെന്നുമാണ് അബ്ബാസിന്റെ കണ്ടെത്തല്‍. ഭാര്യയെ സംഘടനാപ്രവര്‍ത്തനത്തില്‍ നിന്നും പിന്‍തിരിപ്പിക്കുന്നതിന് പലതരത്തില്‍ താന്‍ നടത്തിയ നീക്കം പരാജയപ്പെട്ടതോടെ അവരെ മൊഴിചൊല്ലിയതായും അബ്ബാസ് വ്യക്തമാക്കി.

തീവ്രവാദ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് നെല്ലിക്കുഴിയില്‍ മുപ്പതോളം പ്രവര്‍ത്തകരുണ്ടെന്നാണ് അബ്ബാസ് നല്‍കുന്ന സൂചന. സംഘടനയില്‍ അംഗങ്ങളാവുന്നവര്‍ വീടിന് ചുറ്റും മറ തീര്‍ക്കുകയും അയല്‍വാസികളില്‍ നിന്നും അകലുകയും സ്ത്രീകള്‍ക്ക് വീടിന് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയും പിന്നീട് നിസ്സാരകാരണങ്ങളുടെ പേരില്‍ ഷൈഖ് അലിയുടെ നിര്‍ദ്ദേശപ്രകാരം കഠിനമായ പീഡനമുറകളിലൂടെ ഇവര്‍ ഭാര്യമാരെ കൊല്ലാക്കൊല ചെയ്യുകയാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

സംഘടനാ പ്രവര്‍ത്തനത്തിന്റെ ബലിയാടുകളായ നിരവധി പേര്‍ മേഖലയില്‍ ഉണ്ടെന്നും കുടുംബ ബന്ധങ്ങള്‍ തകരാതിരിക്കാന്‍ ഇക്കൂട്ടര്‍ ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നും ഇതേക്കുറിച്ച് വനിതാകമ്മീഷനും പൊതുപ്രവര്‍ത്തകരും അന്വേഷണം നടത്തി വിവവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും അബ്ബാസ് ആവശ്യപ്പെടുന്നു. ബാഗ്ദാദില്‍ പിറവിയെടുത്ത നുരൂഷ ത്വരിഖത്തിന്റെ കേരളത്തിലെ തലവനാണ് ഷൈഖാഗ് അലിയെന്നാണ് ലഭ്യമായ വിവരം.ഇന്ത്യയില്‍ ഹൈദരാബാദാണ് ആസ്ഥാനം. ഐ എസ് അണികള്‍ക്ക് സമാനമായ സ്വഭാവവിശേഷങ്ങള്‍ സംഘടനാ പ്രവര്‍ത്തകരില്‍ വളര്‍ത്താന്‍ ഷൈഖ് അലി ശ്രമം നടത്തുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

Top