കേരളത്തില്‍ മൂന്നാം പിണറായി വിജയന്‍ സർക്കാർ അധികാരത്തില്‍ വരും-പ്രവചനവുമായി സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: പിണറായി വിജയനും ഇടതു സർക്കാരും ഞെട്ടിക്കും .കേരളത്തില്‍ മൂന്നാം പിണറായി വിജയന്‍ സർക്കാർ അധികാരത്തില്‍ വരുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ചെമ്പഴന്തിയില്‍ തിരുജയന്തി മഹാസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നിലവിലെ സർക്കാർ വലിയ അഭിനന്ദനന്ദിന് അർഹരാണ്.

ഒന്നാം പിണാറായി സർക്കാർ മഹത്തായ പലകാര്യങ്ങളും ചെയ്യാന്‍ മുന്നോട്ട് വന്നപ്പോള്‍, ഇവിടുത്തെ ജനങ്ങള്‍ പക്ഷഭേദങ്ങളൊന്നും കൂടാതെ പിന്തുണയ്ക്കുയും കേരളത്തില്‍ രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ വരികയും ചെയ്തു. ഇന്നത്തെ നില വെച്ച് നോക്കുമ്പോള്‍ മൂന്നാം പിണറായി സർക്കാറും വരും എന്നുള്ളതില്‍ സംശയമൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെമ്പഴന്തി ഗുരുകുലത്തില്‍ ശ്രീനാരായണ ഗുരു ജയന്തി മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചതിന് പിന്നാലെയായിരുന്നു സച്ചിതാനന്ദ സ്വാമിയുടെ പ്രവചനം. അതേസമയം. ശ്രീനാരായണ ഗുരുവിന്റെ മഹത്വം ജീവിച്ച നൂറ്റാണ്ട്‌ കടന്ന്‌ അടുത്ത നൂറ്റാണ്ടിലേക്കു കടന്നുവെന്നും ഗുരുവിനു സമാനമായി ഗുരുമാത്രമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

ഇ എം എസും വി ടി ഭട്ടതിരിപ്പാടും ഗുരുചിന്തയില്‍ പ്രചോദിതരായിട്ടുണ്ട്‌. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ ഇവര്‍ ഇറങ്ങിപ്പുറപ്പെട്ടതിനു പിന്നില്‍ ഈ പ്രചോദനമുണ്ട്‌. മന്നത്ത്‌ പദ്‌മനാഭന്‍ എന്‍ എസ്‌ എസ്‌. രൂപവത്‌കരിച്ചതിനു പിന്നിലും ഈ പ്രചോദനമുണ്ട്‌. അനാചാരങ്ങളെ എതിര്‍ത്തയാളാണ്‌ ഗുരു. ജാതീയതയുടെ രാഷ്‌ട്രീയവത്‌കരണം നടക്കുന്ന ഈ ഘട്ടത്തില്‍ ഗുരുവിന്റെ ആശയങ്ങള്‍ക്ക്‌ ആഗോള പ്രസക്‌തിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചുള്ള അഭിപ്രായപ്രകടനത്തിന്റെ പേരില്‍ നേരത്തെ കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ വിമർശനങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തിയായിരുന്നു ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ. ശിവഗിരി മഠത്തിന് മോദി വലിയ സഹായങ്ങളാണ് നല്‍കിയതെന്ന സ്വാമിയുടെ പ്രസ്താവന ചോദ്യം ചെയ്ത് കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് എത്തുകയായിരുന്നു.

ശിവഗിരിയെയും ശ്രീനാരായണ ഗുരുദേവനെയും കൂടുതൽ അറിഞ്ഞ് ആദരിക്കുന്നതിലും, മഠത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിലും എന്നും മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നാണ് സ്വാമിയുടെ പ്രസ്താവന കേട്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിപ്പോയെന്നായിരുന്നു കടകംപള്ളിയുടെ വിമർശനം.

മോദിയും കേന്ദ്രവും നൽകിയ വാഗ്ദാനങ്ങൾക്കപ്പുറം അവർ കനിഞ്ഞനുവദിച്ച ആ സഹായങ്ങൾ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാൻ കൂടി സ്വാമി തയ്യാറാവണമെന്നും അന്ന് കടകംപള്ളി ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇന്നലത്തെ സമ്മേളനത്തില്‍ സ്ഥലം എം എല്‍ എ കൂടിയായ കടകംപളളി സുരേന്ദ്രനാണ് അധ്യക്ഷത വഹിച്ചത്. സ്വാമി സൂക്ഷ്‌മാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ. മുരളീധരന്‍ എം.പി, ഗോകുലം ഗോപാലന്‍, ഇന്ദ്രബാബു, ചെമ്പഴന്തി ഉദയന്‍, സ്വാമി ശുഭാംഗാനന്ദ, അനീഷ്‌ ചെമ്പഴന്തി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Top