കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ, വീണാ ജോർജിന്റെ പരിക്ക് ഗുരുതരം. കഴുത്തിന് കനത്ത വേദന. ഡിസ്ചാർജ് ചെയ്യാനുള്ള സ്ഥിതിയല്ലെന്ന് മെഡിക്കൽ ബോർഡ്

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പരിക്ക് ഗുരുതരമെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍.കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരും. മന്ത്രിയുടെ കഴുത്തിലെ വേദനയിൽ മാറ്റമില്ലെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലെന്നുമാണ് മെഡിക്കൽ റിപ്പോർട്ട്. തിരുവനന്തപുരത്തേക്ക് പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇന്ന് പരിയാരത്ത് തുടരാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടെന്നും കനത്ത വേദനയുണ്ടെന്നുമാണ് വിവരം. നിലവില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്ഥിതിയല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിന് ക്ഷതമേറ്റ ആരോഗ്യ മന്ത്രി വീണ ജോർജ്ജിനെ ഇന്നലെ രാത്രിയാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്ക് സാരമുള്ളതാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്. എംആർഐ സ്കാനിൽ ഗുരുതരമായ പ്രശ്നങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴുത്തിലെ വേദന കൈയ്യിലേക്ക് ഇറങ്ങുന്നെന്ന് മന്ത്രി ഡോക്ടർമാരെ അറിയിച്ചു. ഇടത് കൈയ്യിലെ ക്ഷതം സാരമുള്ളതല്ല. ന്യൂറോ സർജൻ ഉൾപ്പെടെയുള്ളവർ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ചികിത്സാ പുരോഗതി വിലയിരുത്തി. രാത്രി മുതൽ രക്തസമ്മർദ്ദം ഉയർന്നിരുന്നെങ്കിലും ഉച്ചയോടെ സാധാരണ നിലയിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

11 അംഗങ്ങള്‍ അടങ്ങിയ ടീമാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. ന്യൂറോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോളജി, മെഡിസിന്‍, ഇഎന്‍ടി വിഭാഗം മേധാവിമാരും മെഡിക്കല്‍ ബോര്‍ഡിലുണ്ട്. സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍എംഒ എന്നിവരും അടങ്ങിയ മെഡിക്കല്‍ ടീമാണ് യോഗം ചേര്‍ന്നത്. വിശദമായ മെഡിക്കല്‍ ബുള്ളറ്റിന്‍ ഒരു മണിയോടെ പുറത്തിറക്കും.

അതേസമയം ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതല്ലാതെ ആക്രമിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതൃത്വം. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ പാരിതോഷികം നല്‍കുമെന്നും സംഘടന വെല്ലുവിളിക്കുന്നു.

ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല എന്ന് ഇതിനകം ആര്‍പിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ക്യാമറകള്‍ എല്ലാം പരിശോധിച്ച ശേഷമാണ് ആര്‍പിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലീസ് ആര്‍പിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ ഇല്ല എന്ന് വ്യക്തമായത്.

Top