തുഷാറിന്‍റെ അപേക്ഷ കോടതി തള്ളി;വണ്ടിചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വന്‍ തിരിച്ചടി ഉടന്‍ നാട്ടിലെത്താനാവില്ല

ദുബായ്: വണ്ടിചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വന്‍ തിരിച്ചടി. ചെക്ക് കേസ് തീരാതെ യുഎഇ വിടാനാകില്ലെന്ന് വ്യക്തമാക്കി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അപേക്ഷ തള്ളി അജ്മാന്‍ കോടതി. ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടി തുഷാര്‍ സമര്‍പ്പിച്ച അപേക്ഷയാണ് അജ്മാന്‍ കോടതി ബുധനാഴ്ച തള്ളിയത്. ഇതോടെ കേരളത്തിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.
യു.എ.ഇ സ്വദേശിയുടെ പാസ്പോർട്ട് ജാമ്യം നൽകി നാട്ടിലേക്ക് പോകാൻ തുഷാർ വെള്ളാപ്പള്ളി നൽകിയ അപേക്ഷ അജ്‌മാൻ കോടതി തള്ളിയ തോടെ കേസ് ഒത്തുതീര്‍പ്പാക്കാതെ നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ സാധ്യതകള്‍ മങ്ങി.
സ്വദേശി പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കി സ്വന്തം പാസ്‌പോര്‍ട്ടുമായി കേരളത്തിലേക്ക് മടങ്ങാനായിരുന്നു നീക്കം. ആള്‍ജാമ്യപ്പെടുത്ത് രാജ്യം വിട്ടാല്‍ കേസ് പരിഗണിക്കുമ്പോള്‍ തുഷാര്‍ മടങ്ങി വരുമോ എന്ന കാര്യത്തിലും കേസിന്റെ ബാധ്യതകള്‍ ഏല്‍ക്കാന്‍ സ്വദേശിക്ക് കഴിയുമോ എന്നതിലും ആശങ്കയുള്ളതിനാലാണ് കോടതി തുഷാറിന്റെ അപേക്ഷ തള്ളിയത്.

ഇന്നലെയാണ് യു.എ.ഇ സ്വദേശിയുടെ പാസ്പോര്‍ട്ട് ജാമ്യത്തില്‍ വെച്ച് നാട്ടിലേക്ക് മടങ്ങാന്‍ ചെക്ക് കേസില്‍ പ്രതിയായ തുഷാര്‍ വെള്ളാപ്പള്ളി കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയത്. കേസില്‍ ജാമ്യം ലഭിക്കാനായി കോടതിയില്‍ സമര്‍പ്പിച്ച സ്വന്തം പാസ്പോര്‍ട്ട് വീണ്ടെടുത്ത് നാട്ടില്‍ പോകാനായിരുന്നു ഉദ്ദേശ്യം. സ്വദേശി പൗരന്റെ പാസ്പോർട്ട് ജാമ്യമായി സ്വീകരിക്കണോ വേണ്ടയോ എന്നത് പബ്ലിക് പ്രോസിക്യൂട്ടറുടെ വിവേചന അധികാരത്തിൽ പെട്ടതാണ്. ഇന്ന് അപേക്ഷ പരിഗണിച്ച ആദ്യഘട്ടത്തില്‍ തന്നെ പബ്ലിക് പ്രോസിക്യൂട്ടർ അപേക്ഷ തള്ളി. പാസ്പോർട്ട് ജാമ്യം നൽകിയ സ്വദേശി കേസിന്റെ എല്ലാ ബാധ്യതയും ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ആളായിരിക്കണം എന്നാണ് ചട്ടം. ജാമ്യം നിന്ന സ്വദേശിയുടെ പ്രാപ്തി ബോധ്യപ്പെടുത്താൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ല എന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നേരത്തേ സമര്‍പ്പിച്ച തെളിവുകളും തുഷാറിന് അനുകൂലമായ തീരുമാനമെടുക്കുന്നതില്‍ വിലങ്ങുതടിയായി. ഇനി കേസ് ഒത്തുതീര്‍പ്പാക്കുകയോ വിചാരണ നേരിടുകയോ ആണ് മുന്നിലുള്ള വഴി. ഒത്തുതീര്‍പ്പ് ആവുന്നില്ലെങ്കില്‍, ജാമ്യം നീട്ടാന്‍ ശ്രമിക്കാമെങ്കിലും വിചാരണയും ശിക്ഷയും തീരുന്നത് വരെ തുഷാര്‍ യു.എ.ഇയില്‍ തുടരണം.

പത്തു വര്‍ഷം മുമ്പുള്ള ബിസിനസ് ഇടപാടിന്റെ ഭാഗമായി ഒമ്പത് ദശലക്ഷം ദിര്‍ഹം( പതിനെട്ട് കോടിയോളം രൂപ) രൂപ തനിക്ക് കിട്ടാനുണ്ടെന്ന് കാണിച്ച് തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരെ അജ്മാന്‍ നുഐമി പോലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരന്‍ ആറു കോടി രൂപ വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് ശ്രമം വൈകുന്നത്. ഒത്തുതീര്‍പ്പ് ശ്രമം വൈകിയതോടെയാണ് യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച് തുഷാര്‍ യാത്രാവിലക്ക് മറികടക്കാന്‍ ശ്രമിച്ചത്. ചെക്ക് കേസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അജ്മാനില്‍ അറസ്റ്റിലായത്.

Top