വേതന വർധനവ് ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരത്തിനെതിരേ ഹൈക്കോടതി. സമരത്തിനെതിരേ എസ്മ (അവശ്യ സേവന നിയമം) പ്രയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സമരക്കാർ മനുഷ്യ ജീവന് വില കൽപ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ ആശുപത്രി ഉടമകൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
തിങ്കളാഴ്ച മുതൽ നഴ്മാരുടെ അനിശ്ചിതകാല സമരം തുടങ്ങിയാൽ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും സ്തംഭിക്കുമെന്ന സ്ഥിതിയാകുമെന്ന് ആശുപത്രി ഉടമകൾ സർക്കാരിനെ അറിയിച്ചിരുന്നു. എസ്മ പ്രയോഗിക്കാൻ കഴിയുമോ എന്നും മാനേജ്മെന്‍റുകൾ സർക്കാരിനോട് ആരാഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ വ്യക്തമായ മറുപടി നൽകാൻ തയാറാകാതിരുന്നതോടെ ആശുപത്രി ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സമരം തുടങ്ങിയാൽ ചികിത്സകൾ താളം തെറ്റുമെന്നും അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയൂ എന്നുമാണ് ഒരു വിഭാഗം മാനേജ്മെന്‍റുകളുടെ നിലപാട്. അതിനാൽ ആശുപത്രികൾ അടച്ചിടുമെന്ന് ഒരു വിഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.