റിയാദ്: സൗദി ജനങ്ങളേയും പ്രവാസികളേയും ആശങ്കപ്പെടുത്തി കൊണ്ട് സൗദിയില്‍ പതിനൊന്ന് രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. നിലവിലെ മന്ത്രിസഭയില്‍ വിവിധ പദവികള്‍ വഹിക്കുന്ന നാല് പേരെയും മുന്‍മന്ത്രിമാരായ ഏഴ് പേരെയുമാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണശ്രമം ഉണ്ടായതിന് പിന്നാലെയാണ് അറസ്റ്റ്.
എന്നാല്‍ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ ചാനല്‍ പുറത്തു വിട്ടിട്ടില്ല. അതേസമയം രാജകുമാരന്‍മാരിലെ സമ്പന്നനായ അല്‍ വാലിദ് ബിന്‍ തലാല്‍ അറസ്റ്റ് ചെയ്യപ്പെട്ടതായാണ് സൂചന. രാജകുമാരാന്‍മാരെ അറസ്റ്റ് ചെയ്തത് കൂടാതെ സൗദി നാഷണല്‍ ഗാര്‍ഡ് മേധാവി, നാവികസേനാ മേധാവി, ധനമന്ത്രി എന്നിവരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു.
മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പുതുതായി രൂപീകരിച്ച അഴിമതി വിരുദ്ധ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേറ്റതിന് പിറകേയാണ് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന വിവിധ അഴിമതികളില്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന് തുടര്‍ച്ചയാണ് രാജകുമാരന്‍മാരുടെ അറസ്‌റ്റെന്നാണ് റിപ്പോര്‍ട്ട്. രാജകുടുംബത്തിലെ ഉന്നതര്‍ക്ക് നേരെ നടപടിയുണ്ടായതിന് പിറകേ ജിദ്ദ വിമാനത്താവളത്തിലെ സ്വകാര്യവിമാനങ്ങള്‍ എല്ലാം സുരക്ഷസേന നിയന്ത്രണത്തിലാക്കിയതായാണ് സൂചന. നടപടി നേരിടുന്നവര്‍ രാജ്യം വിട്ടു പോകാതിരിക്കാനായിരുന്നു മുന്‍കരുതല്‍.
കഴിഞ്ഞ സെപ്തംബറിലും അധികാരകേന്ദ്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള 32 ഓളം പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരിക്കുന്നത്. പ്രമുഖ വ്യവസായി കൂടിയായ അല്‍വാലീദ് ബിന്‍ തലാല്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത ഗള്‍ഫ് വ്യവസായലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്.
81 വയസ്സുള്ള സല്‍മാന്‍ രാജാവ് കഴിഞ്ഞ ജൂലൈയിലാണ് സഹോദരപുത്രന് പകരം മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചത്. രാജകുമാരന്റെ വരവിന് ശേഷം വന്‍തോതിലുള്ള സാമ്പത്തികസാമൂഹിക പരിഷ്‌കരണ നടപടികള്‍ക്കാണ് സൗദി സാക്ഷ്യം വഹിച്ചത്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുമെന്ന പ്രഖ്യാപനം സൗദിയില്‍ വന്‍ സ്വീകാര്യത നേടി. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരിവില്‍പനയും സല്‍മാന്‍ രാജകുമാരന്റെ വരവിന് ശേഷമാണ് സംഭവിച്ചത്.