ബ്രസീലിയ: ഗെയിമിൽ പരാജയപ്പെട്ടപ്പോൾ കളിയാക്കി ചിരിച്ചുവെന്ന് ആരോപിച്ച് യുവാക്കൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴു പേരെ വെടിവച്ച് കൊന്നു. കൊലപ്പെട്ടവരിൽ12 വയസുള്ള പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്.
വെടിയേറ്റ ആറു പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. കൊല്ലപ്പെട്ടവരിൽ ക്ലബിൻ്റെ ഉടമയും ഉൾപ്പെടുന്നുണ്ട്.
എഡ്ഗർ റിക്കാർഡോ ഡി ഒലിവേര, ഇസെക്യാസ് സൗസ റിബെയ്‌റോ എന്നിവരാണ് വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഗെയിമിൽ പങ്കെടുത്ത എഡ്ഗർ മത്സരത്തിൽ പരാജയപ്പെടുകയും പണം നഷ്ടമാകുകയും ചെയ്തിരുന്നു. ക്ലബിൽ നിന്നും മടങ്ങിയ ഇയാൾ സുഹൃത്ത് റിബെയ്‌റോയുമൊത്ത് വീണ്ടും എത്തുകയും സമീപത്ത് ഉണ്ടായിരുന്നവരെ വെല്ലുവിളിച്ച് ഗെയിമിൽ വീണ്ടും പങ്കെടുക്കുകയുമായിരുന്നു.
ഈ മത്സരത്തിലും എഡ്ഗർ പരാജയപ്പെടുകയും പണം നഷ്ടമാകുകയും ചെയ്തു. ഇതോടെ ചുറ്റും കൂടി നിന്നവർ പൊട്ടിച്ചിരിക്കുകയും യുവാക്കളെ പരിഹസിക്കുകയും ചെയ്തു.
ആളുകൾ കളിയാക്കിയതോടെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന പിസ്റ്റളുമായി മുപ്പതുകാരനായ എഡ്ഗർ ക്ലബിലെത്തി വെടിയുതിർത്തു. ഈ സമയം കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് റിബെയ്‌റോയും ആളുകൾക്ക് നേരെ വെടിയുതിർത്തു.
ചിലർ ഇറങ്ങിയോടിയെങ്കിലും യുവാക്കൾ അവർക്കെതിരെയും വെടിയുതിർത്തു. എഡ്ഗറിനെ ഗെയിമിൽ പരാജയപ്പെടുത്തിയാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. വെടിയുതിർത്ത ശേഷം യുവാക്കൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു.


