കൊച്ചിയിൽ നഗരമധ്യത്തിൽ വാഹനത്തിൽ വച്ച് പ്രമുഖ നടി ലൈംഗിക അതിക്രമത്തിന് ഇരയായതിന്റെ ദൃശ്യങ്ങൾ പുറത്തായതായി സൂചന. പൾസർ സുനിയും സംഘവും നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കൊച്ചിയിലെ പ്രമുഖ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥികൾ കണ്ടതായി മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനല്‍ വാര്‍ത്ത പുറത്തുവിടുന്നു.
ജൂൺ അവസാന ആഴ്ചയിലാണ് ദൃശ്യങ്ങൾ വിദ്യാർഥികളെ കാണിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അധ്യാപകർ തന്നെയാണ് ദൃശ്യങ്ങൾ വിദ്യാർഥികളെ കാണിച്ചത്.
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോണിനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ദൃശ്യങ്ങൾ വിദ്യാർഥികൾ കണ്ടിരിക്കുന്നത്. ദൃശ്യങ്ങൾ കണ്ട കാര്യം വിദ്യാർഥികളിൽ ചിലർ വീട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഫോറൻസിക് പഠനത്തിന്റെ ഭാഗമായിട്ടാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വിദ്യാര്‍ഥികളെ കാണിച്ചിരിക്കുന്നതെന്നാണ് വിവരം.
പ്രകൃതി വിരുദ്ധ പീഡനത്തിന്റെ മൃഗീയമായ രണ്ട് ദൃശ്യങ്ങളായിരുന്നു ഇതിൽ ഉണ്ടായിരുന്നതെന്ന് ദൃശ്യങ്ങൾ കണ്ട വിദ്യാർഥികൾ പറഞ്ഞുവെന്നാണ് വിവരം. രണ്ടരമിനിറ്റായിരുന്നു ദൃശ്യങ്ങളുടെ ദൈർഘ്യമെന്നും വിദ്യാർഥികൾ വ്യക്തമാക്കിയിട്ടുണ്ട്. മാനഭംഗത്തിന്റെ വിവിധ വശങ്ങൾ പഠിപ്പിക്കുന്നതിനിടെയാണ് ഫോറൻസിക് വിഭാഗം അധ്യാപകന് ഈ ദൃശ്യങ്ങൾ വിദ്യാർഥികളെ കാണിച്ചത്. നിയമ വശങ്ങളും ഫോറൻസിക്പരമായ കാര്യങ്ങളുമായിരുന്നു അധ്യാപകൻ വിശദീകരിച്ചത്.
ഞെട്ടലോടെയാണ് ആൺകുട്ടികളും പെൺകുട്ടികളും ദൃശ്യങ്ങൾ കണ്ടിരുന്നത്. ആദ്യഘട്ടത്തിൽ തുറന്ന് പറയാൻ മടിച്ച വിദ്യാർഥികൾ പിന്നീടാണ് വീട്ടുകാരോട് പോലും ഇക്കാര്യം പറഞ്ഞത്.
ദൃശ്യങ്ങൾ കണ്ട ചില വിദ്യാർഥികൾ ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വിദ്യാർഥിയുടെ പിതാവ് ഡോക്ടറായിരുന്നു. അദ്ദേഹം ഇക്കാര്യം പ്രമുഖനായ മറ്റൊരു ഡോക്ടറെ അറിയിക്കുകയായിരുന്നു.
മറ്റ് ചില രക്ഷിതാക്കൾ ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്ത് നടപടി എടുക്കണമെന്നാണ് പോലീസ് ഇപ്പോൾ ആലോചിക്കുന്നത്. അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങൾ പുറത്തായതിൽ പോലീസിനും ആശങ്കയുണ്ട്.
പോലീസിന് ദൃശ്യങ്ങൾ ലഭിക്കുന്നതിന് മുമ്പ് തന്നെ പൾസർ സുനിയും സംഘവും ദൃശ്യങ്ങൾ പുറത്ത് വിട്ടുവെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.


