ഇടുക്കി: അടിമാലിയില്‍ കൂമ്പന്‍പാറയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീടിനകത്ത് കുടുങ്ങിയതിന് പിന്നാലെ മരണപ്പെട്ട ബിജുവിന്റെ മകന്‍ ക്യാന്‍സര്‍ ബാധിച്ച് ഒരുവര്‍ഷം മുന്‍പ് മരണപ്പെട്ടതായി ബന്ധുക്കള്‍. വീടിനുള്ളില്‍ കുടുങ്ങിയ ദമ്പതിമാരില്‍ ആറുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സന്ധ്യയെ പുറത്തെത്തിച്ചെങ്കിലും ബിജുവിനെ രക്ഷിക്കാനായില്ല.
ബിജുവിന്റെ മകള്‍ കോട്ടയത്ത് ബിഎസ്സി നഴ്സിംഗ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.ബിജുവിന് തടിപ്പണിയായിരുന്നുവെന്ന് സന്ധ്യയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞവര്‍ഷമാണ് ബിജുവിന്റെ പത്താം ക്ലാസുകാരനായ മകന് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. ചികിത്സ നടത്തിയെങ്കിലും മരണപ്പെടുകയായിരുന്നു. മറ്റ് വരുമാന മാര്‍ഗങ്ങളൊന്നും കുടുംബത്തിനില്ല. ബിജുവിനും കുടുംബത്തിനും 15 സെന്റ് സ്ഥലമുണ്ടായിരുന്നു.
പത്ത് വര്‍ഷത്തോളമായി കൂമ്പന്‍പാറയില്‍ വീടുവച്ച് താമസിക്കുകയായിരുന്നു.ശക്തമായ മഴമുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദേശത്ത് നിന്നും 25ഓളം കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റിയിരുന്നു. ഇതില്‍ ബിജുവും ഭാര്യയുമുണ്ടായിരുന്നു. പ്രധാനപ്പെട്ട രേഖകള്‍ എടുക്കുന്നതിനും ആഹാരം കഴിക്കുന്നതിനും വേണ്ടിയാണ് ഇവര്‍ വീട്ടിലേയ്ക്ക് തിരിച്ചെത്തിയത്അപകടത്തില്‍ സന്ധ്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കാലിന് സാരമായ പരിക്കുള്ളതായാണ് വിവരം. അടിമാലി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയ സന്ധ്യയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റി.ഇന്നലെ രാത്രി 10.30 കഴിഞ്ഞാണ് അടിമാലി കൂറ്റമ്പാറയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായത്.
50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞ് വീണ് എട്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.






