ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ വിശദമായ അന്വേഷണം നടത്തുക എന്‍ഐഎ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാക്കറെയുടെ നേതൃത്വത്തിലെ 10 അംഗ സംഘം. പൊലീസില്‍ നിന്നും എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു.
വിജയ് സാക്കറെയ്ക്ക് പുറമേ ഒരു ഐജി, രണ്ട് ഡിഐജിമാര്‍,മൂന്ന് എസ്പിമാര്‍, ഡിഎസ്പിമാര്‍ എന്നിവരടങ്ങുന്നതാണ് ടീം. ചെങ്കോട്ടയ്ക്ക് സമീപം കാറില്‍ സ്ഫോടനം നടത്തിയ ഡോ. ഉമര്‍ നബി ആണ് വൈറ്റ്കോളര്‍ ഭീകരസംഘ തലവന്‍ എന്നാണ് അന്വേഷണ സംഘത്തിന് മനസിലായത്. ഇയാളടങ്ങുന്ന സംഘത്തിന് ഭീകരസംഘടന ജെയ്ഷെ മുഹമ്മദുമായുള്ള ബന്ധവും തെളിഞ്ഞു. സ്ഫോടന സമയത്തെ കൂടുതല്‍ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.
സ്ഫോടനം നടന്നയുടന്‍ സിഗ്‌നലിലെ ക്യാമറ പ്രവര്‍ത്തനരഹിതമായി.സ്ഫോടനത്തിന് മുന്‍പുള്ള ദിവസങ്ങളിലും ഡോ. ഉമര്‍ നബി ഇവിടെ വന്നിരുന്നു എന്ന് തെളിഞ്ഞു. ഈ ദിവസങ്ങളില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച വിവിധ ദൃശ്യങ്ങളില്‍ സ്ഫോടനത്തിനുപയോഗിച്ച കാറിന്റെ സാന്നിദ്ധ്യം ഉണ്ട്. ഫരീദാബാദിലും ഡല്‍ഹിയിലും വലിയ ആക്രമണത്തിനാണ് വൈറ്റ്കോളര്‍ ഭീകരസംഘം പദ്ധതിയിട്ടത്. 3200 കിലോ സ്ഫോടക വസ്തുക്കളാണ് ഭീകരര്‍ക്ക് ലഭിച്ചത്. ഇതുവരെ 2900 കിലോ സ്ഫോടക വസ്തുക്കളാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.ആഭ്യന്തര മന്ത്രാലയം ഇന്നലെയാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയത്.
ജമ്മു കാശ്മീര്‍ പൊലീസ്, ഡല്‍ഹി പൊലീസ്, ഹരിയാന പൊലീസ് എന്നിവരില്‍ നിന്ന് ജെയ്ഷെ മോഡ്യൂളുമായി ബന്ധപ്പെട്ട എല്ലാ കേസ് ഡയറികളും എന്‍ഐഎ സംഘം ഏറ്റെടുക്കുമെന്നാണ് വിവരം. എന്‍ഐഎ ഡിജി, ഐബി മേധാവി എന്നിവര്‍ ഇന്ന് കേസിലെ അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്യും. കൂടുതല്‍ ആളുകള്‍ സ്ഫോടന സംഘത്തിലുണ്ടെന്നാണ് എന്‍ഐഎയ്ക്ക് ലഭിച്ച സൂചന.


