യോഗി ആദിത്യനാഥിന് തിരിച്ചടി നല്‍കി ഹൈക്കോടതി; സംസ്ഥാനത്ത് അടച്ചുപൂട്ടിയ അറവ് ശാലകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഉത്തരവ്

അലഹാബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അലഹാബാദ് ഹൈക്കോടതിയുടെ പ്രഹരം. സംസ്ഥാനത്ത് അടച്ചുപൂട്ടിയ അറവ് ശാലകളുടെ ലൈസന്‍സ് പുതുക്കി നല്‍കാനും പുതിയ ലൈസന്‍സുകള്‍ അനുവദിക്കാനും കോടതി വിധിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം യോഗി ആദിത്യനാഥ് ആദ്യം എടുത്ത നടപടികളിലൊന്നായിരുന്നു അറവുശാലകള്‍ പൂട്ടിയിടുകയെന്നത്. അറവു ശാലകള്‍ പൂട്ടിയിടരുതെന്നും മാംസാഹാരം കഴിക്കാനുള്ള അവകാശത്തെ ഹനിക്കരുതെന്നും കോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ എ.പി ഷാഹി, സഞ്ജയ് ഹര്‍ക്കോലി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് പുതിയ ലൈസന്‍സ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യം സ്വീകരിച്ചത് അറവുശാലകള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടിയാണ്. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കും പൂട്ട് വീഴുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പശുക്കടത്ത് തടയാനാണ് അനധികൃത അറവുശാലകള്‍ പൂട്ടുന്നതെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. സര്‍ക്കാറിന്റെ നടപടിയ്‌ക്കെതിരെ ഇറച്ചി വ്യാപാരം നടത്തുന്നവര്‍ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ഇതിനൊടുവിലാണ് വിഷയം കോടതിയിലെത്തിയത്.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടന്‍ യോഗിആദിത്യനാഥ് സ്വന്തം മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ മാംസനിരോധനത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഒറ്റരാത്രി കൊണ്ട് അടച്ചു പൂട്ടിയത് നൂറോളം അറവുശാലകളാണ്. ബീഫിനു പുറമെ മീന്‍, ആട്ടിറച്ചി, കോഴി എന്നിവയും വില്‍ക്കുന്നത് നിരോധിച്ചിരുന്നു.

ലൈസന്‍സ് പുതുക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ചായിരുന്നു സര്‍ക്കാരിന്റെ നടപടി. ലൈസന്‍സ് പുതുക്കാത്തതിനാലാണ് നടപടി എന്നല്ലാതെ യാതൊരു വിശദീകരണവും അധികൃതര്‍ അറവുശാല ഉടമകള്‍ക്ക് നല്‍കിയിരുന്നില്ല. യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായതിന് ശേഷമാണ് സംസ്ഥാനത്തെ അറവുശാലകള്‍ക്കെതിരെ വ്യാപകമായ നടപടികളുണ്ടാകുന്നത്.

Top