വേഗത പേപ്പറിൽ മാത്രം ?? സിൽവർലൈൻ പ്രതീക്ഷിച്ച വേഗം കിട്ടില്ലെന്ന് അലോക് കുമാർ വർമ

സിൽവർലൈൻ പ്രതീക്ഷിച്ച വേഗം കിട്ടില്ലെന്ന് അലോക് കുമാർ വർമ. അതിവേഗ റെയിൽവേയുടെ ആദ്യ സാധ്യതാ പഠനത്തിന് മേൽനോട്ടം വഹിച്ചത് അലോക് കുമാർ വർമയാണ്. നിർദിഷ്ട സിൽവർലൈൻ പാതയിൽ വളവുകൾ 200 എണ്ണമുണ്ടെന്നും 236 ഇടത്ത് കയറ്റിറക്കങ്ങളും ഉണ്ടാകുമെന്നും അലോക് കുമാർ വർമ പറയുന്നു.

വളവുകൾ മാത്രം 194.3 കിലോമീറ്റർ വരും. മൊത്തം പാതയുടെ ദൂരത്തിന്റെ 36.7 ശതമാനമാണിതെന്ന് വിശദ പദ്ധതിരേഖയെക്കുറിച്ചുള്ള തന്റെ പഠനത്തിന്റെ രണ്ടാം ഭാഗം പുറത്തുവിട്ട അലോക് കുമാർ വർമ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിലുള്ള തിരുവനന്തപുരം-കാസർകോട് തീവണ്ടിപ്പാതയിൽ ഉള്ളതിനേക്കാൾ വളവുകൾ സിൽവർ ലൈനിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

236 കയറ്റിറക്കങ്ങൾ കൂടുതലാണെന്ന് അലോക് വർമ വിലയിരുത്തുന്നു. തുടർച്ചയായി കുന്നും കുഴിയും വളവുകളുമുള്ള ഇത്തരം മാതൃകയെ റോളർ കോസ്റ്റർ എന്നാണ് സാങ്കേതികമായി വിളിക്കുക. മലയോര തീവണ്ടിപ്പാതകളിൽപ്പോലും ഇത്രയേറെ കയറ്റിറക്കം കാണില്ല.

മലയോര പാതകളിൽ വേഗം മണിക്കൂറിൽ 40 മുതൽ 100 കിലോമീറ്റർവരെയാണ്. സിൽവർലൈനിൽ വളവുകളും കയറ്റിറക്കങ്ങളും മൂലം യാത്രാവണ്ടി ഉദ്ദേശിക്കുന്ന 200 കിലോമീറ്റർ വേഗം ആർജിക്കാൻ പ്രയാസം നേരിടും.

നിർദിഷ്ട പാതയിലെ കയറ്റിറക്കങ്ങളിൽ ചിലയിടത്ത് ദിശാവ്യതിയാനവും പറയുന്നുണ്ട്. തൂണുകളിൽ ഉറപ്പിച്ച മേൽപ്പാലങ്ങൾ ചിലയിടത്ത് 20 മീറ്റർ വരെ ഉയരമുള്ളതാണ്. തൃശ്ശൂരിൽ അനുബന്ധ മേൽപ്പാലം 8.17 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. സ്റ്റേഷന് ഇവിടെ 100 മീറ്റർ വീതിയാണുള്ളത്. കോഴിക്കോട് സാധാരണ നിരപ്പിൽ നിന്ന് 41.86 മീറ്റർ താഴ്ചയിലേക്കാണ് വണ്ടി പോകേണ്ടത്.

മേൽപ്പാലങ്ങളിലും തുരങ്കങ്ങളിലും മാത്രമല്ല സാധാരണ ഭൂനിരപ്പിലുറപ്പിച്ച കെട്ടിലും വേഗത്തിന് നിയന്ത്രണം വരാവുന്ന സാഹചര്യമുണ്ട് എന്ന അദ്ദേഹം പറയുന്നു.

അമിതമായ കയറ്റിറക്കങ്ങളും വളവുകളുമുള്ള പാതയിൽ 160 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ തീവണ്ടി പോകുമ്പോൾ ഉണ്ടാകുന്ന തരംഗങ്ങൾ പാളത്തിന് കേടുവരുത്തും. 10-15 വർഷം ഇടവിട്ട് പാളങ്ങളിൽ നവീകരണം വേണ്ടിവരും. പാതയിലെ തകരാറുകൾ സുരക്ഷാഭീഷണിയും ഉണ്ടാക്കാം. ചരക്ക് നീക്കത്തിന് ഒട്ടും അനുയോജ്യമായ നിലയല്ല ഇത് എന്നും അലോക് കുമാർ വർമ കൂട്ടിച്ചേർത്തു.

2019 ഏപ്രിൽ-മേയ് മാസങ്ങളിൽ വിശദ പദ്ധതിരേഖ തയ്യാറാക്കുമ്പോൾ ഭൗമശാസ്ത്ര, ജലപ്രവാഹ പഠനങ്ങൾ നടത്തിയിരുന്നില്ല. ഗൂഗിൾ എർത്ത് ടോപ്പോഗ്രഫിക്കൽ ഡേറ്റ മാത്രമാണ് അടിസ്ഥാനമാക്കിയത്.

ഇത് പ്രകാരം തയ്യാറാക്കിയ രൂപരേഖ കേരളത്തിന്റെ ഭൗമപ്രതലത്തിലെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. കട്ടിലിനൊത്ത് കാൽ മുറിക്കുന്നതുപോലെ ഈ രൂപരേഖ ഇടിച്ചിറക്കാൻ ശ്രമിച്ചതിനാലാണ് ഇത്രയേറെ വളവും കയറ്റിറക്കങ്ങളും വന്നത് എന്നും അലോക് കുമാർ വർമ ചൂണ്ടിക്കാട്ടി.

Top