സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് തട്ടിപ്പെന്ന് നടി അമല കുര്യന്‍; പ്രണയിക്കുന്നതും വിവാഹം കഴിക്കാമെന്ന് പറയുന്നതും താനല്ലെന്നും നടി

തന്റെ പേരും ഐഡന്റിറ്റിയും ഉപയോഗിച്ച് ചിലര്‍ തട്ടിപ്പ് നടത്തുന്നുവെന്ന പരാതിയുമായി നടിയും അവതാരകയുമായ അമല റോസ് കുര്യന്‍ രംഗത്ത്. ഈ കെണിയില്‍ ഒരുപാട് യുവാക്കളും കുടുംബാംഗങ്ങളും വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്ന കാര്യം ബോധ്യമായിട്ടുണ്ടെന്നും പോലീസില്‍ പരാതിപ്പെട്ടെങ്കിലും വേണ്ട നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അമല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. വ്യാജ അക്കൗണ്ടുകളുണ്ടാക്കി ചിലര്‍ പല പുരുഷന്മാരെ വഞ്ചിക്കുന്നുവെന്ന പരാതിയുമായാണ് അമല സൈബര്‍ സെല്ലിനെയും പൊലീസ് സ്റ്റേഷനെയുമെല്ലാം സമീപിച്ചത്. ”ഒരു സുഹൃത്തു വഴിയാണ് താന്‍ ആദ്യം ഇക്കാര്യം അറിഞ്ഞത്, അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സഹോദരന്‍ വഞ്ചിക്കപ്പെട്ടിരുന്നു.

എന്റെ ഫോട്ടോ ഉപയോഗിച്ച് എന്നെപ്പറ്റിയുള്ള സകല വിവരങ്ങളും അറിഞ്ഞു വച്ചാണ് അവര്‍ യുവാക്കളെ സമീപിക്കുന്നത്. വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആദ്യം യുവാക്കളുമായി പരിചയപ്പെട്ട് പിന്നീടു സൗഹൃദത്തിലും പ്രണയത്തിലുമാവുകയാണ്. ശേഷം അവരുടെ വീട്ടുകാരുമായും അടുത്ത ബന്ധം സ്ഥാപിക്കും. വിവാഹത്തോട് അടുക്കുന്ന നാളിലാണ് വഞ്ചിക്കപ്പെട്ടതാണെന്ന് യുവാക്കള്‍ തിരിച്ചറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദീപ്തി, നിഖിത ഇമ്മാനുവല്‍, നിമ്മി, തുമ്പി എന്ന പേരുകളില്‍ പരിചയപ്പെടാനെത്തുന്ന പെണ്‍കുട്ടികള്‍ 0091 75 50 33 64 43, 0091 95 14 05 97 98, 0091 75 48 88 80 92 എന്നീ നമ്പറുകളില്‍ നിന്നാണത്രേ വിളിച്ചിരുന്നത്, നമ്പറുകളെല്ലാം തമിഴ്‌നാട്ടില്‍ നിന്നുള്ളവയാണ്, നന്നായി തമിഴും സംസാരിക്കുന്ന ഇവര്‍ തമിഴ്‌നാട്ടില്‍ പഠിക്കുന്ന നഴ്‌സിങ് വിദ്യാര്‍ഥികളാണെന്നാണ് ലഭിച്ച വിവരം.

അമലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒന്നിനു പുറകെ മറ്റൊന്നായി സൈബര്‍ കുറ്റകൃത്യത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഇവിടെ ഓരോ പെണ്‍കുട്ടികളും. കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ അറിഞ്ഞു എന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് മറ്റൊരു പേരില്‍ ഒരു പെണ്‍കുട്ടി കേരള മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്യുകയും പല പേരില്‍ എന്റെ ഫോട്ടോകള്‍ വച്ച് വാട്‌സാപിലും ഫേസ്ബുക്കിലും ഐഎംഒയിലും എല്ലാം എക്കൗണ്ട് ഉണ്ടാക്കി പ്രണയ വിവാഹ അഭ്യര്‍ഥനകള്‍ നടത്തുകയും ചെയ്യുന്നു.

വിവാഹത്തിന്റെ വക്കില്‍ എത്തിയിട്ട് വഴിമുട്ടുന്ന അവസ്ഥ, ഇതേ തുടര്‍ന്ന് ഒരുപാടു യുവാക്കളും അവരുടെ കുടുംബാംഗങ്ങളും വഞ്ചിക്കപ്പെടുന്നു. ഈ പ്രശ്‌നത്തെ തുടര്‍ന്ന് ഞാന്‍ സൈബര്‍ സെല്ലില്‍ സമീപിച്ചിരുന്നു, പരാതി എഴുതിക്കൊടുത്ത് കേസും ഫയല്‍ ചെയ്തു. വാട്‌സ്ആപ് നമ്പര്‍ ട്രേസ് ചെയ്തപ്പോള്‍ കോയമ്പത്തൂര്‍ ഭാഗത്തു നിന്നുള്ള അവിടുത്തെ രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ ആണ് ഇതിനു പിന്നിലെന്നാണ് പോലീസ് എന്നോട് ആദ്യം പറഞ്ഞത്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് അവരുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടായില്ല.

ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലും പലതവണ ഞാന്‍ ഇതേകാര്യം പറഞ്ഞ് സമീപിച്ചിട്ടുണ്ട്. അവര്‍ പറയുന്ന ന്യായം മറ്റൊന്നാണ്. വാട്‌സാപും ഫെയിസ്ബുക്കും ഐഎംഒയുെമല്ലാം വിദേശ കമ്പനികള്‍ ആണെന്നാണ്. മാത്രവുമല്ല ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കു താല്‍പര്യവും ഇല്ല. ഇവിടെ എവിടെയാണ് ഒരു പെണ്‍കുട്ടിക്കു നീതി ലഭിക്കുക. ഈ പറയുന്ന സാറുമ്മാരുടെയെല്ലാം വീട്ടിലെ പെണ്‍കുട്ടികള്‍ക്കാണ് ഈ അവസ്ഥ വന്നതെങ്കില്‍ അവര്‍ പ്രതികരിക്കില്ലേ.

ഞാന്‍ വീണ്ടും സൈബര്‍ സെല്ലിനെ സമീപിച്ചു. കേസ് ഫയല്‍ ചെയ്ത തീയതി ഉള്‍പ്പെടെ പറഞ്ഞു. വീണ്ടും ഒരിക്കല്‍ക്കൂടി കേസ് ഫയല്‍ ചെയ്യാനാണ് അവര്‍ പറഞ്ഞത്. എത്ര ഫയല്‍ ചെയ്താലും ഇതുവരെ സംഭവിച്ചതു തന്നെയല്ലേ ഇനിയും സംഭവിക്കുക എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. ഒരുപാടു കോളുകള്‍ വരുന്നതാണ്, സംസാരിക്കാന്‍ സമയം ഇല്ല, വേണമെങ്കില്‍ വന്നു റിട്ടണ്‍ കംപ്ലയിന്റ് കൊടുക്കൂ എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയാണുണ്ടായത്.

എനിക്ക് ഒന്നു മാത്രമേ പറയാനുള്ളു, നിഖിത, നിമ്മി. തുമ്പി(ഇതൊക്കെ ആയിരുന്നു ഫേക് ഐഡികളിലെ പേരുകള്‍) തുടങ്ങിയ ഏതെങ്കിലും പേരുകളില്‍ എന്റെ ഫോട്ടോ അപ്ലോഡ് ചെയ്ത് ഞാനാണെന്ന് പറഞ്ഞു സമീപിക്കുകയാണെങ്കില്‍ അത് ഫേക് ആണെന്ന് എല്ലാവരും മനസിലാക്കുക.
എനിക്ക് ഈ ഒരു ഫെയ്‌സ്ബുക് അക്കൗണ്ട് മാത്രമേ നിലവിലുള്ളു.
വാട്‌സ്ആപ്പ് നമ്പര്‍ എന്റെ അടുത്ത സുഹൃത്തുക്കളുടെ കയ്യിലുണ്ട്, ആകെ ഒരു വാട്‌സ്ആപ്പ് നമ്പര്‍ മാത്രമേയുള്ളു.
എനിക്ക് ഐഎംഒ ഇല്ല.
ഞാന്‍ ഒരുവിധ മാട്രിമോണിയല്‍ സൈറ്റുകളിലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
തല്‍ക്കാലം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല.

ഏതെങ്കിലും അക്കൗണ്ടില്‍ നിന്നും എന്റെ പ്രൊഫൈല്‍ വച്ചിട്ടോ മറ്റു പ്രൊഫൈലുകളില്‍ എന്റെ ഫോട്ടോകള്‍ വച്ചോ വന്നാല്‍ അതു ഫേക് ആണെന്നു മനസിലാക്കുക. ഇതിന്റെ പിന്നില്‍ ആരാണ് എന്ന് എനിക്കറിയില്ല, പക്ഷേ മനപ്പൂര്‍വം എന്നെ കരിവാരിതേക്കാന്‍ ചെയ്യുന്നതാണ്. ഇതുകൊണ്ട് അവര്‍ നേടുന്നത് എന്താണെന്ന് എനിക്കറിയില്ല.

എല്ലാ പെണ്‍കുട്ടികളെയും പോലെ തന്നെ ഇവിടെ എന്നെ സഹായിക്കാന്‍ ഒരു നിയമമോ നീതിപീഠമോ ഇല്ല. എന്റെ പ്രതികരണം ഞാന്‍ ഈ ഫേസ്ബുക്കില്‍ അറിയിക്കുക മാത്രമേ നിവൃത്തിയുള്ളു. നല്ലവരായ സുഹൃത്തുക്കള്‍ ഇത് ഷെയര്‍ ചെയ്ത് പരമാവധി ആളുകളില്‍ എത്തിക്കു. ലൈക്കുകള്‍ക്കോ റീച്ചിനോ വേണ്ടിയല്ല, ഇനി ഒരാള്‍ പോലും വഞ്ചിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്.

Top