ലഖ്‌നൗ: ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിക്ക് പ്രസക്തി കൂടുന്നു എന്ന നീരീ ഷ ണം പരക്കെ ഉയരുമ്പോൾ രാഹുൽ ഗാന്ധിക്ക് എതിരെ വിമർശനം കടുപ്പിച്ച് ബി.ജെ.പി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇറ്റാലിയന്‍ കണ്ണടകള്‍ ധരിച്ചിരിക്കുന്നതു കൊണ്ടാണ് രാഹുലിന് മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ സാധിക്കാ്ത്തതെന്ന് അമിത് ഷാ പറഞ്ഞു. അമേഠിയില്‍ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.ഗുജറാത്തില്‍ കറങ്ങിനടക്കുന്നതിന് പകരം രാഹുല്‍ അമേഠിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ വികസനം കൊണ്ടുവരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പദ്ധതി വാഗ്ദാനങ്ങളുമായല്ല 2019ല്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തുക. പകരം പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പട്ടികയുമായാണ്. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 106 പദ്ധതികളെ കുറിച്ച് പരാമര്‍ശിച്ച അമിത് ഷാ, ഒരുപക്ഷെ രാഹുലിന് 106 വരെ എണ്ണാന്‍ അറിയില്ലായിരിക്കുമെന്നും പരിഹസിച്ചു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും അമിത് ഷാ വിമര്‍ശനമുയര്‍ത്തി. ‘ഞങ്ങള്‍ കുറച്ചു കാര്യങ്ങളെങ്കിലും ചെയ്തു. സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെ കൊണ്ടുവരാന്‍ സാധിച്ചു എന്നതാണ് ഞങ്ങള്‍ ചെയ്ത ആദ്യകാര്യം’ മന്‍മോഹന്‍ സിങ്ങിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് അമിത് ഷാ പറഞ്ഞു.
രണ്ടുതരത്തിലുള്ള വികസനമാണുള്ളത്. ഒന്ന്: നെഹ്‌റു ഗാന്ധി മോഡല്‍, രണ്ട്: മോദി മോഡല്‍. നിലവില്‍ ഗുജറാത്ത് സന്ദര്‍ശനത്തിലാണ് രാഹുല്‍ ഗാന്ധി. അവിടെ മോദി മോഡല്‍ വികസനമാണുള്ളത്. എല്ലാ കുടുംബങ്ങള്‍ക്കും അവിടെ വൈദ്യുതിയും കുടിവെള്ളവും തടസ്സമില്ലാതെ ലഭ്യമാണ്.
മൂന്നു പതിറ്റാണ്ടുകളായി ഗാന്ധി കുടുംബം ഇവിടെ ഒന്നും ചെയ്തിട്ടില്ല. ഗുജറാത്തിലെ ജനങ്ങള്‍ക്കറിയാം അവിടുത്തെ വികസത്തെ കുറിച്ച്. ‘രാഹുല്‍ ബാബ’ നിങ്ങള്‍ സ്വന്തം മണ്ഡലത്തിലേക്ക് നോക്കൂ അമിത് ഷാ പറഞ്ഞു. എന്തുകൊണ്ടാണ് അമേഠിയില്‍ കളക്ടറുടെ ഓഫീസോ ഓള്‍ ഇന്ത്യാ റേഡിയോയുടെ ഓഫീസോ വികസനമോ ഇല്ലാത്തതെന്നും അമിത് ഷാ ചോദിച്ചു.


