എറണാകുളം: മറ്റ് പലമണ്ഡലങ്ങളിലേയും പോലെ അങ്കമാലിയിലും പേമെന്റ് സീറ്റ് വിവാദം. അങ്കമാലിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പ്രവാസി വ്യവസായി ബെന്നി മുഞ്ഞേലി കോടികള്‍ നല്‍കിയാണ് അങ്കമാലി സീറ്റ് തരപ്പെടുത്തിയതെന്ന ആരോപണമാണ് ഉയരുന്നത്. മുന്നണിയിലെ ഘടകകക്ഷികള്‍ തന്നെയാണ് ആരോപണത്തിന് പിന്നിലെന്നതാണ് ശ്രദ്ധേയം.
ജനതാദളിന് നല്‍കിയ സീറ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും കോടികളുടെ ഇടപാടു നടന്നുവെന്ന ആരോപണം തുടക്കം മുതല്‍ തന്നെ ഇടതു മുന്നണിക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട്. ഒരു വശത്ത് സീറ്റ് നിഷേധിക്കപ്പെട്ട മുന്‍ എംഎല്‍എ ജോസ് തെറ്റയിലിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമത പ്രവര്‍ത്തങ്ങള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം താളം തെറ്റിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ പേമെന്റ് സീറ്റ് വിവാദം കൂടി കത്തുന്നതോടെ ഇടതു മുന്നണിയുടെ സാധ്യതകള്‍ മൊത്തത്തില്‍ പരുങ്ങളിലായിരിക്കുകയാണ്.
നേരത്തെ നഗരസഭാ അധ്യക്ഷസ്ഥാനം നേടാന്‍ ഇതേ ബെന്നി കോടികള്‍ മുടക്കിയത് അങ്കമാലിയില്‍ പരസ്യമായ രഹസ്യമാണ്. ഇതിനു പിന്നലെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും സീറ്റ് തരപ്പെടുത്തിയെടുത്തത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഒരു ഘട്ടത്തിലും പട്ടികയിലില്ലാതിരുന്ന ബെന്നി മൂഞ്ഞേലി അപ്രതീക്ഷിതമായാണ് തന്റെ രാഷ്ട്രീയ ഗുരുകൂടിയായ ജോസ് തെറ്റയിലിനെ വെട്ടി അങ്കമാലിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്യുന്നത്. സംസ്ഥാന നേതൃത്വം മുന്‍ എംഎല്‍എ ജോസ് തെറ്റയിലിനെതന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നതിനിടയിലാണ് ചരടുവലികളിലൂടെ ബെന്നിയുടെ രംഗപ്രവേശം.
ജോസ് തെറ്റയിലിനെതിരെ നേരത്തെ തയ്യാറാക്കിയ തിരക്കഥ പോലെ ഘടകകക്ഷിയിലെ പ്രധാന പാര്‍ട്ടി എതിര്‍പ്പുമായി രംഗത്തെത്തി. ഇതിനു പിന്നിലും ബെന്നിയുടെ കോടികള്‍ ഒഴുകിയെന്നാണ് സൂചനകള്‍.പിന്നീട് പാര്‍ട്ടി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ ഡല്‍ഹിയില്‍ ജനതാദള്‍ നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തു. കോടികളുടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരവും, ലക്ഷങ്ങള്‍ വാടകയിനത്തില്‍ ലഭിക്കുന്ന കൂറ്റല്‍ കെട്ടിട സമുച്ചയങ്ങളും സ്വദേശത്തും വിദേശത്തുമായി കോടികളുടെ ബിസിനസമുള്ള വന്‍ വ്യവസായിയാണ് ബെന്നി.


