അബ്ദുള്ളക്കുട്ടി മോദിയെക്കണ്ടു..!! അമിത് ഷായുമായും കൂടിക്കാഴ്ച്ച; ബിജെപി പ്രവേശനം വിശദമാക്കാതെ നിലപാട്

ന്യൂഡല്‍ഹി: മോദിയുടെ വികസന മാതൃകയെ പുകഴ്ത്തിയതിന്റെ പേരില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും അനഭിമതനായ എ.പി.അബ്ദുള്ളക്കുട്ടി ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന. കാണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി ഇന്ന് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയില്‍ ചേരാന്‍ തന്നോട് മോദി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

ലോക യോഗാ ദിനത്തില്‍ താന്‍ യോഗയില്‍ പങ്കെടുത്തെന്നും അതിന്റെ വിശദാംശങ്ങള്‍ മോദിയെ ധരിപ്പിച്ചെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. യോഗാ ദിനത്തില്‍ പങ്കെടുത്തതിന് തന്നെ പ്രധാനമന്ത്രി പ്രശംസിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഡല്‍ഹിയിലുള്ള അബ്ദുള്ളക്കുട്ടി ഉടന്‍ തന്നെ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെയും കാണും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ തന്നെ അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പിയില്‍ എത്തിക്കഴിഞ്ഞാല്‍ അബ്ദുള്ളകുട്ടി കര്‍ണാടകത്തില്‍ പ്രവര്‍ത്തിക്കണോ, അതല്ല കേരളത്തില്‍ സജീവമാകണോ എന്നുള്ള കാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ബി.ജെ.പി ടിക്കറ്റില്‍ അബ്ദുള്ളക്കുട്ടി ഉപതിരഞ്ഞെടുപ്പില്‍ എവിടേയെങ്കിലും മത്സരിക്കുമോ എന്നും രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മറ്റൊരു കാര്യമാണ്. അബ്ദുള്ളക്കുട്ടി മഞ്ചേശ്വരത്ത് മത്സരിക്കുമെന്ന് സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ അബ്ദുള്ളക്കുട്ടിയിലൂടെ ബി.ജെ.പി മഞ്ചേശ്വരത്ത് താമര വിരിയിക്കുമോ എന്നതും കണ്ടറിയേണ്ടതാണ്. എന്നാല്‍ എപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേരുകയെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.

Top