കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്ത കേസില്‍ ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

കൊച്ചി:യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഗള്‍ഫില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിലെ പ്രമുഖ കോളെജിലെ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം ചെയ്ത വഞ്ചിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് ഗള്‍ഫിലേക്ക് മുങ്ങിയ പ്രതിയെ രണ്ട് വര്‍ഷത്തിനുശേഷമാണ് പിടികൂടിയത്.
വിവാഹ വാഗ്ദാനം നല്‍കിയ ജിതിന് ഭാര്യയും കുട്ടിയുമുണ്ടെന്ന് അറിഞ്ഞതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. രണ്ട് വര്‍ഷമായി ഗള്‍ഫിലും ദക്ഷിണാഫ്രിക്കയിലും ഒളിവില്‍ കഴിഞ്ഞ ജിതിന്‍ തിരിച്ച് നാട്ടിലെത്തിയപ്പോള്‍ നെടുമ്പാശേരി വിമാത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പത്തനം തിട്ടയിലെ പ്രമുഖ കോളേജിലെ വിദ്യാര്‍ഥിനിയായ മലയാലപ്പുഴ സ്വദേശി ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. 2014 മാര്‍ച്ചിലായിരുന്നു സംഭവം. ജിതിനുമായി പ്രണയത്തിലായിരുന്ന കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പത്തനംതിട്ട ആങ്ങമുഴി റൂട്ടിലെ ബസിലെ ഡ്രൈവറായിരുന്നു 35 കാരനായ ജിതിന്‍. പെണ്‍കുട്ടിയുമായി പരിചയത്തിലായ ജിതിന്‍ ബസ് തന്റേതാണെന്ന് വിശ്വസിപ്പിച്ചു. മാതാപിതാക്കള്‍ വിദേശത്താണെന്ന് പെണ്‍കുട്ടിയോട് പറഞ്ഞ ജിതിന്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ ജിതിന് ഭാര്യയും കുട്ടിയുമുണ്ടെന്ന് കൂട്ടുകാരികള്‍ വഴി പെണ്‍കുട്ടി അറിഞ്ഞു. തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top